തിരുവനന്തപുരം- സ്വർണക്കള്ളക്കടത്തിൽ പങ്കില്ലെന്ന് പരിശുദ്ധ ഖുർആനിൽ തൊട്ട് സത്യംചെയ്യാൻ മന്ത്രി കെ. ടി. ജലീൽ തയ്യാറുണ്ടോയെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ.
മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളിൽനിന്ന് രക്ഷപ്പെടാനാണ് ജലീൽ ശ്രമിക്കുന്നത്. ഇതുപോലെ വർഗീയവാദിയായ മറ്റൊരു മന്ത്രിയെ കേരളം മുൻപ് കണ്ടിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രസംഗിച്ചിരുന്ന സിമി പ്രവർത്തകനായിരുന്നു ജലീൽ. അധികാരക്കൊതിമൂലം സിപിഎമ്മിൽ എത്തിയ ആളാണ്. ജലീലിനെ സിപിഎം ഭയക്കുന്നത് എന്തിനാണെന്നും ബിജെപി വക്താവ് ചോദിച്ചു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾ സ്വപ്ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫർണിച്ചർ കടയിൽ പോയി കല്യാണ സമ്മാനമായി ഫർണിച്ചറുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിപുത്രനുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങൾക്കു മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല, മരുമകനെയും സ്വപ്ന സുരേഷിനൊപ്പമിരുത്തി ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മാനസിക നില തകർന്നിരിക്കുകയാണ്. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകർന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.