കമ്പ്യൂട്ടറുകള്‍ക്ക് വൈറസുകളില്‍നിന്നും മാല്‍വെയറുകളില്‍നിന്നും സംരക്ഷണം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്തിയതെന്നും ഇന്ത്യക്കാരനായ ചിരാഗാണ് മുഖ്യപ്രതിയെന്നും റോഡ് ഐലന്‍ഡിലെ യു.എസ് അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കി.
പ്രൊവിഡന്‍സ്- അമേരിക്കയില്‍ കമ്പ്യൂട്ടറുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഏഴു പേരുടെ അക്കൗണ്ടുകളില്‍നിന്ന് ആറു ലക്ഷം ഡോളര്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരന്‍ കുറ്റം സമ്മതിച്ചു. ചിരാഗ് സച്ച്‌ദേവയെന്ന 30 കാരനാണ് കുറ്റം സമ്മതിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.
കമ്പ്യൂട്ടറുകള്‍ക്ക് വൈറസുകളില്‍നിന്നും മാല്‍വെയറുകളില്‍നിന്നും സംരക്ഷണം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്തിയതെന്നും ഇന്ത്യക്കാരനായ ചിരാഗാണ് മുഖ്യപ്രതിയെന്നും റോഡ് ഐലന്‍ഡിലെ യു.എസ് അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കി.
65 വയസ്സിനു മുകളില്‍ പ്രായമുള്ള ഏഴ് പേരുടെ അക്കൗണ്ടുകളില്‍നിന്നാണ് ആറ് ലക്ഷം ഡോളര്‍ തട്ടാന്‍ ശ്രമിച്ചത്. ടെലിമാര്‍ക്കറ്റിംഗ് പദ്ധതി വഴിയാണ് തട്ടിപ്പ് ശ്രമത്തിന് തുടക്കമിട്ടതെന്നും പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ പരിരക്ഷണ സേവനങ്ങളാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
വിദൂര ആക്‌സസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇരകളുടെ കമ്പ്യൂട്ടറുകളില്‍ നിന്ന് വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങള്‍ കരസ്ഥമാക്കുന്ന ഇന്ത്യയിലെ കോള്‍ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
കമ്പ്യൂട്ടറുകളെ മാല്‍വെയറുകളും വൈറസുകളും ആക്രമിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ഇരകളെ വലയില്‍ വീഴ്ത്തിയത്. തുടര്‍ന്ന് റോഡ് ഐലന്‍ഡിലെ ഒരു പരിചയക്കാരനുമായി ബന്ധപ്പെട്ട ചിരാഗ് സച്ച്‌ദേവ ഇരകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഫണ്ട് പിന്‍വലിക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും സഹായം തേടി. ഇതിനായി നിയോഗിക്കപ്പെട്ടയാള്‍ എഫ്.ബി.ഐ അന്വേഷണത്തോട് സഹകരിച്ചതാണ് ഇന്ത്യക്കാരനെ കുടുക്കാന്‍ സഹായകമായത്.
ഇന്ത്യയില്‍ നിന്നുള്ള വിമാനത്തില്‍ ഫെബ്രുവരി 16 ന് ബോസ്റ്റണില്‍ വന്നിറങ്ങിയപ്പോഴാണ് എഫ്ബിഐ ഏജന്റുമാര്‍ ചിരാഗ് സച്ച്‌ദേവയെ അറസ്റ്റ് ചെയ്തതിന്.
ഏഴ് തട്ടിപ്പ് കേസുകളിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചു. ഡിസംബര്‍ എട്ടിന് ശിക്ഷ വിധിക്കും. 20 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്.