Sorry, you need to enable JavaScript to visit this website.

വര്‍ക്കലയില്‍ കുടുംബത്തിലെ മൂന്ന് പേരുടെ  മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം- വര്‍ക്കല വെട്ടുരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(58), ഭാര്യ മിനി(56), മകള്‍ അനന്തലക്ഷ്മി(25) എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടേയും മുതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പുലര്‍ച്ചെ 3.30 യോടെയാണ് വീട്ടില്‍ നിന്നും നിലവിളിയും പുകയുയരുന്നതും നാട്ടുകാര്‍ കണ്ടത്. പോലീസും ഫയര്‍ഫോഴ്‌സുമെത്തി തീയണച്ചപ്പോഴേയ്ക്കും മൂന്നുപേരുടേയും മരണം സംഭവിച്ചു.
ശ്രീകുമാറിന്റെ മൃതദേഹം വീടിനകത്തെ കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ശ്രീകുമാര്‍ കോണ്‍ട്രാക്ടറാണ്. അനന്ത ലക്ഷ്മി ഗവേഷക വിദ്യാര്‍ഥിയാണ്. ഫോറന്‍സിക് വിഭാഗവും വര്‍ക്കല പോലീസും സ്ഥലത്തെത്തി പരിശോധന  നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് വര്‍ക്കല പോലീസ് വ്യക്തമാക്കി. ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക കാരണങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പില്‍ നിന്ന് വ്യക്തമാവുന്നതെന്ന് പോലീസ് അറിയിച്ചു. ഉറക്കത്തില്‍ ഭാര്യയേയും മകളേയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.
 

Latest News