തിരുവനന്തപുരം- വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ഇ.പി ജയരാജന്റെ മകൻ കമ്മീഷൻ പറ്റിയെന്ന് കോൺഗ്രസും ബി.ജെ.പിയും. മന്ത്രിയുടെ മകൻ ഒരുകോടി രൂപ കമ്മീഷൻ പറ്റിയെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രി പുത്രനും സ്വപ്‌ന സുരേഷും ഒരേ ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നുവെന്നും കെ മുരളീധരൻ എം.പിയും ആരോപിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ ജയരാജന്റെ മകന്റെ കയ്യിലേക്ക് പോയെന്നും ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നതായി സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സി.പി.എം നിലപാട് മാറ്റുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.