മലപ്പുറം- സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതി ചേർക്കപ്പെട്ട എം.സി ഖമറുദ്ദീൻ എം.എൽ.എ ആറുമാസത്തിനകം മുഴുവൻ നിക്ഷേപകർക്കും പണം മടക്കികൊടുക്കണമെന്ന് മുസ്ലിം ലീഗ്. പാർട്ടി നിക്ഷേപകർക്കൊപ്പമാണെന്നും കാസർക്കോട് ജില്ലാ യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ കമറുദ്ദീനോട് നിർദ്ദേശിച്ചതായും ലീഗ് നേതാക്കൾ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട മുഴുവൻ പാർട്ടി അംഗങ്ങളോടും നിലവിലുള്ള സ്ഥാനങ്ങളിൽനിന്ന് മാറി നിൽക്കാനും നിർദ്ദേശിച്ചു. കാസർക്കോട് ജില്ലാ നേതാക്കളുമായി സംസ്ഥാന നേതൃത്വം പാണക്കാട് വെച്ച് ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് എന്നിവർ തീരുമാനം അറിയിച്ചത്.