കങ്കണയുടെ ഓഫീസ് ഇടിച്ചു നിരത്തിത്തുടങ്ങി; 'മുംബൈ പാക്ക് അധീന കശ്മീര്‍' തന്നെയെന്ന് നടി വീണ്ടും

മുംബൈ- ബോളിവുഡ് താരം കങ്കണ റണൗത്തും മഹാരാഷ്ട്ര ഭരണകക്ഷിയായ ശിവ സേനയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. നഗരത്തിലെ കങ്കണയുടെ ഓഫീസിനോട് അനുബന്ധിച്ചുള്ള കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇടിച്ചു നിരത്തിത്തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കങ്കണ മുംബൈ നഗരത്തെ പാക്ക് അധീന കശ്മീരിനോട് ഉപമിച്ചതിനെ ചൊല്ലിയാണ് പരസ്യ പോര് തുടങ്ങിയത്. തുടര്‍ന്ന് മുംബൈയില്‍ കങ്കണയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. കഴിഞ്ഞ ദിവസം കങ്കണ മുംബൈയിലേക്ക് വിമാനം കയറുന്ന സമയത്താണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അവരുടെ ഓഫീസ് കെട്ടിടം ഇടിച്ചു നിരത്തുന്ന ജോലികള്‍ ആരംഭിച്ചത്. ഇതോടെ പ്രകോപനപരമായ തന്റെ പ്രസ്താവന കങ്കണ വീണ്ടും ആവര്‍ത്തിച്ചു.

'എനിക്കൊരിക്കലും തെറ്റിയില്ല. മുംബൈ പാക്ക് അധീന കശ്മീര്‍ ആണെന്ന് എന്റെ ശത്രുക്കള്‍ വീണ്ടും വീണ്ടും തെൡയിച്ചു കൊണ്ടിരിക്കുകയാണ്' എന്ന് കങ്കണ ട്വീറ്റ് ചെയ്തു. ഒരു പടികൂടി കടന്ന് മുംബൈ പാക്കിസ്ഥാന്‍ ആണെന്നും ബാബറും സൈന്യവുമാണിതെന്നും കങ്കണ ആരോപിച്ചു. തന്റെ ഓഫീസ് പൊളിക്കാനെത്തിയ ജോലിക്കാരുടേയും ഉദ്യോഗസ്ഥരുടേയും ചിത്രങ്ങള്‍ സഹിതമുള്ള ട്വീറ്റുകളുടെ പരമ്പരയിലാണ് താരം ശിവസേന സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. ശിവസേനയോട് ഏറ്റുമുട്ടന്നതു കൊണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തനിക്കെതിരെ നീക്കം നടത്തുന്നതെന്ന് കങ്കണ ആരോപിച്ചു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിക്കുന്നതും ശിവസേനയാണ്.
 

Latest News