ചണ്ഡീഗഡ് -ക്രിക്കറ്റ് താരം യുവരാജ് സിംഗ്, അമ്മ ശബ്‌നം സിങ്, സഹോദരൻ സൊരാവർ സിംഗ് എന്നിവർക്കെതിരെ ഗാർഹിക പീഡന കുറ്റത്തിന് പൊലീസ് കേസെടുത്തു. സൊരാവറിന്റെ ഭാര്യയും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ അകാംക്ഷ ശർമയുടെ പരാതിയിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ലെന്ന് ആകാംക്ഷ പറഞ്ഞു. ശനിയാഴ്ച കേസ് കോടതി പരിഗണിക്കുന്നുണ്ട്. അതിനു ശേഷം പ്രതികരിക്കാമെന്നാണ് അവർ പറഞ്ഞത്.
സൊരാവറും ആകാംക്ഷയും തമ്മിലുള്ള വൈവാഹിക പ്രശ്‌നങ്ങളാണ് യുവരാജിനെയും കുരുക്കിലാക്കിയത്. ഗാർഹിക പീഡനത്തിൽ യുവരാജിന് നേരിട്ട് പങ്കില്ലെങ്കിലും ഒരേ വീട്ടിലെ അംഗങ്ങൾ എന്ന നിലയിലുള്ള പങ്കാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. 'ഗാർഹിക പീഡനം എല്ലായ്‌പ്പോഴും ശാരീരികമായിരിക്കണമെന്നില്ല. സാമ്പത്തികമോ മാനസികമോ ആയ പീഡനങ്ങളും ആകാം.സൊരാവറും അമ്മയും കാരണം ആകാംക്ഷയ്ക്കു അനുഭവിക്കേണ്ട വന്ന പീഡനത്തിന്റെ മൂക സാക്ഷിയായിരുന്നു യുവരാജ്,' ആകാംക്ഷയുടെ അഭിഭാഷക സ്വാതി സിംഗ് മാലിക് പറഞ്ഞു.
അമ്മയെ അനുസരിക്കാൻ ആകാംക്ഷയോട് യുവരാജ് ഉപദേശിച്ചിരുന്നു. വീട്ടിൽ പരിപൂർണ ആധിപത്യം അമ്മയ്ക്കായിരുന്നു. ഏതുകാര്യത്തിലും തീരുമാനമെടുക്കണമെങ്കിൽ സൊരാവറിനും ആകാംക്ഷയ്ക്കും അമ്മയുടെ ദയ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നുവെന്നും ആകാംക്ഷയുടെ അഭിഭാഷക പറഞ്ഞു.
അതിനിടെ ആകാംക്ഷയ്‌ക്കെതിരെ യുവരാജിന്റെ അമ്മ ശബ്‌നം സ്വത്ത് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. ആകാംക്ഷയ്ക്കു നൽകിയ ആഭരണങ്ങളോ പണമോ തിരിച്ചു പിടിക്കാനായിരിക്കും ഈ പരാതിയെന്നും സ്വാതി സിംഗ്മാലിക് പറഞ്ഞു.