റിയാദ് - യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളോട് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ പുറംതിരിഞ്ഞുനിൽക്കുകയാണെന്ന് യെമൻ വൈസ് പ്രസിഡന്റ് ജനറൽ അലി മുഹ്‌സിൻ സ്വാലിഹ് കുറ്റപ്പെടുത്തി. യെമനിലെ ഹോളണ്ട് എംബസി ചാർജ് ഡി അഫയേഴ്‌സുമായും സ്വീഡിഷ് ഡെപ്യൂട്ടി അംബാസഡറുമായും റിയാദിൽ കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്.
യെമനിലെ വിവിധ പ്രവിശ്യകളിൽ ഹൂത്തി മിലീഷ്യകൾ സംഘർഷത്തിന് തീവ്രത കൂട്ടുന്നത് തുടരുകയാണ്. യെമൻ നഗരങ്ങൾക്കും സൗദി അറേബ്യക്കും നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടുന്നതും ഹൂത്തികൾ തുടരുകയാണെന്നും ജനറൽ അലി മുഹ്‌സിൻ സ്വാലിഹ് പറഞ്ഞു.
ജീർണാവസ്ഥയിൽ ഒഴുകിനടക്കുന്ന എണ്ണ ടാങ്കർ സാഫിറുമായി ബന്ധപ്പെട്ട ഭീഷണിക്ക് പരിഹാരമുണ്ടാക്കാനും ഹൂത്തി മിലീഷ്യകൾ വിസമ്മതിക്കുകയാണ്. രാഷ്ട്രീയ പ്രക്രിയയിൽ പുരോഗതി കൈവരിക്കുന്നതിന് ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങൾ ഹൂത്തി മിലീഷ്യകൾ അവഗണിക്കുകയാണെന്നാണ് ഇത് ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. യെമനിൽ റിലീഫ് പ്രവർത്തനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും ഹോളണ്ടും സ്വീഡനും പിന്തുണ നൽകുമെന്ന് യെമനിലെ ഹോളണ്ട് എംബസി ചാർജ് ഡി അഫയേഴ്‌സും സ്വീഡിഷ് ഡെപ്യൂട്ടി അംബാസഡറും വ്യക്തമാക്കി.