Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയിൽ കോവിഡ്  ബാധിതരുടെ എണ്ണം കുറയുന്നു 

മലപ്പുറം- ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതും രോഗമുക്തരുടെ എണ്ണം വർധിക്കുന്നതും ആശ്വാസമാകുന്നു. ഇന്നലെ 91 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് നൂറിൽ കുറയുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 78 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേർക്ക് ഉറവിടമറിയാതെയും. 
ഇന്നലെ വൈറസ് ബാധ കണ്ടെത്തിയവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 210 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 7469 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 2263 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്.


46,966 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുൾപ്പെടെ 2263 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2172 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 341 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1270 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആർ.ടി. പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ ജില്ലയിൽ ഇതുവരെ പരിശോധനക്കയച്ച 97,319 സാമ്പിളുകളിൽ 1251 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.


ഇക്കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത് അശ്വാസകരമാണെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. വൈറസ് വ്യാപനം തടയാൻ സർക്കാർ നിർദേശ പ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ ജനപങ്കാളിത്തവും ആരോഗ്യ ജാഗ്രതയും അനിവാര്യമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.

 

Latest News