Sorry, you need to enable JavaScript to visit this website.

ഭർത്താവിന്‍റെ സുഹൃത്തും സംഘവും യുവതിയെ പീഡിപ്പിച്ചു; അഞ്ചു പേർക്കെതിരെ കേസ്

കാസര്‍കോട്- യുവതിയെ പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങള്‍മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

ഉദുമയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ഇരുപത്തഞ്ചുകാരിയുടെ പരാതിയില്‍ സുഹൈല്‍, അബ്ദുറഹ്മാന്‍, മുനീര്‍, ആസിഫ്, അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

പീഡനം സംബന്ധിച്ച് യുവതി വെവ്വേറെ പരാതികള്‍ നല്‍കിയതിനാല്‍ അഞ്ചുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016 മാര്‍ച്ച് 23 മുതല്‍ മാസങ്ങളോളം ഭര്‍ത്താവിന്റെ സുഹൃത്തടക്കമുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

മാര്‍ച്ച് 23ന് പുലര്‍ച്ചെ 1.30 മണിയോടെ ഭര്‍തൃസുഹൃത്ത് യുവതിയുടെ വീട്ടിലെത്തുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. ഈ രംഗങ്ങള്‍ ഇയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു.

തുടര്‍ന്ന് മറ്റുള്ളവരും യുവതിയെ ഭീഷണിപ്പെടുത്തി പല തവണകളായി പീഡിപ്പിച്ചു. യുവതി തന്നെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ നഗ്‌നദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് പീഡനം തുടര്‍ന്നു.

എല്ലാവരുടെയും പേരെഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി അറിയിച്ചതോടെ സംഘം കുറച്ചുനാള്‍ പീഡനത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. പിന്നീട് വീണ്ടും സംഘം ഭീഷണിയുമായി രംഗത്തുവന്നു.

ഭര്‍ത്താവ് നാട്ടിലെത്തിയതോടെ യുവതി വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

അതിനിടെ യുവതിയെ പീഡിപ്പിച്ച സംഘത്തില്‍പെട്ട യുവാവിനെ ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ തല്ലിയൊടിച്ച സംഭവത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

 

 

Latest News