Sorry, you need to enable JavaScript to visit this website.

വനിതാ എംപിയെ അടിമയായി ചിത്രീകരിച്ച് മാസികയുടെ വംശീയാധിക്ഷേപം, ഫ്രാന്‍സില്‍ പ്രതിഷേധം

പാരിസ്- ഫ്രാന്‍സിലെ ഇടതുപക്ഷ എംപിയും കറുത്ത വര്‍ഗക്കാരിയുമായ ഡാനിയേല ഒബൊനോയെ അടിമയായി ചിത്രീകരിച്ച തീവ്രവലതു പക്ഷ മാസികയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഏഴു പേജ് വരുന്ന സാങ്കല്‍പ്പിക കഥയ്‌ക്കൊപ്പം ഒബൊനോയെ ഇരുമ്പു കോളര്‍ അണിയിച്ച് ചങ്ങലയില്‍ ബന്ധിച്ച രീതിയിലാണ് മാസിക ചിത്രീകരിച്ചത്. പ്രതിഷേധം കനത്തതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും സംഭവത്തെ  ശക്തമായി അപലപിച്ചു രംഗത്തുവന്നു. ഏതു രൂപത്തിലുള്ള വംശീയതയേയും ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മധ്യപക്ഷക്കാരനായ പ്രസിഡന്റ് മാക്രോണ്‍ കഴിഞ്ഞ വര്‍ഷം ഈ മാസികയ്ക്ക് അഭിമുഖം നല്‍കുകയും നല്ല മാസികയെന്നു പുകഴ്ത്തുകയും ചെയ്തിരുന്നു.  കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പ്രസിദ്ധീകരണമാണിതെന്നും അപലപനീയമാണെന്നും പ്രധാനമന്ത്രി ഴാങ് കാസറ്റെക്‌സ് പറഞ്ഞു. തീവ്രവലതു പക്ഷം അസഹനീയവും വിഡ്ഢികളും ക്രൂരരുമാണെന്ന്് വംശീയാധിക്ഷേപത്തിനിരയായ എംപി ഒബൊനോ പ്രതികരിച്ചു.

ആഫ്രിക്കന്‍, അറബ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ വംശീയ വിദ്വേഷ പ്രചരണത്തിനു തടയിടാന്‍ നിയമപരമായ നപടികള്‍ ആലോചിക്കുകയാണെന്ന് സംഭവത്തില്‍ പ്രതിഷേധമറിയിച്ച് വംശീയതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടന എസ്ഒഎസ് റേസിസം അറിയിച്ചു. 

അതേസമയം തങ്ങള്‍ പ്രസിദ്ധീകരിച്ചത് ഒരു കഥാരചനയാണെന്നും അതില്‍ വംശീയതയില്ലെന്നുമാണ് മാസികയുടെ പ്രതികരണം. മാസികയില്‍ പ്രസിദ്ധീകരിച്ച കഥ തീര്‍ച്ചയായും മോശമാണെന്ന് ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നാഷണല്‍ റാലി പാര്‍ട്ടിയുടെ ഒരു ഭാരവാഹി പറഞ്ഞു. യുഎസില്‍ ജോര്‍ജ് ഫ്‌ളോയ്ഡിനെ പോലീസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയതിനു പിന്നാലെ ലോകത്തൊട്ടാകെ തരംഗമായി മാറിയ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പ്രചാരണത്തിന്റെ ഭാഗമായി ഫ്രാന്‍സിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വംശീയ അനീതിക്കെതിരെ പല പ്രതിഷേധങ്ങളും നടന്നു വരികയാണ്.
 

Latest News