പാലക്കാട്- ആർ.എസ്.എസിന്റെ വംശീയ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആരോപിച്ചു. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ് എങ്കിലും പോലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസിന്റെ താൽപര്യമാണ് എന്നത് അനുദിനം തെളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീർ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ പ്രവർത്തകരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മുഹമ്മദ് ബഷീർ.
പാലക്കാട് സുന്ദരം കോളനിയിലെ മുഹമ്മദ് ബിലാലിനോടും സഹോദരൻ അബ്ദുറഹ്മാനോടും അങ്ങേയറ്റം ക്രൂരമായാണ് പോലീസ് പെരുമാറിയത്. ബിലാലിന്റെ ജനനേന്ദ്രിയത്തിൽ മുളക് സ്‌പ്രേ അടിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഇനി നീ മുസ്ലീങ്ങൾക്ക് ജന്മം കൊടുക്കരുത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു പീഡനം. സമാനമായ അനുഭവമാണ് അബ്ദുറഹ്മാനും ഉണ്ടായത്. നട്ടെല്ലിനേറ്റ ആഘാതം ഗുരുതരമാണ്. തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നു പോലും അബ്ദുറഹ്മാന് അറിയില്ല. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ മാതൃകയിൽ കേരളത്തിലെ പോലീസ് സേനയേയും വർഗീയവൽക്കരിക്കുകയാണ്. പോലീസിന്റെ അടിത്തട്ടിൽ വരെ മുസ്്‌ലിം വിരുദ്ധ മനോഭാവം പ്രചരിച്ചു കഴിഞ്ഞു. യുവാക്കളെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയ പാലക്കാട് നോർത്ത് എസ്.ഐ ടി.സുധീഷ് കുമാറിനും കൂടെയുണ്ടായിരുന്ന പോലീസുകാർക്കുമെതിരേ ശക്തമായ നടപടിയെടുക്കണം- മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.പി.റഫീഖ്, പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ മൗലവി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇക്കഴിഞ്ഞ 25നാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. കാവിൽപ്പാട് സ്വദേശിയായ ബിനു എന്ന ഓട്ടോ ഡ്രൈവറുടെ പരാതിപ്രകാരമായിരുന്നു അറസ്റ്റ്. ബിനുവിന്റെ ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ച് വിജനമായ സ്ഥലത്ത് കൊണ്ടുപോയി ആക്രമിച്ചു എന്നതാണ് കേസ്. അയോധ്യയിലെ ഭൂമിപൂജയുമായി ബന്ധപ്പെട്ട് ബിനു ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു.