തിരുവനന്തപുരം - പി.എസ്.സിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ വിവിധ പരീക്ഷകളിൽ നിന്നും വിലക്കാനുള്ള തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ പി.എസ്.സി നടപടികളിൽ ധാരാളം ദുരൂഹതകളുണ്ടെന്നത് യാഥാർഥ്യമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പി.എസ്.സിയുടെ വിശ്വാസ്യത തകർക്കും വിധം പ്രതികരണം നടത്തിയെന്നാരോപിച്ചാണ് തുടർപരീക്ഷകളിൽ നിന്നും ആരോപണ വിധേയരായ ഉദ്യോഗാർഥികളെ വിലക്കാൻ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്.
ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സർവിസ് കമ്മീഷന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിലും നിയമനത്തിലും വലിയ നിഗൂഢതകളാണ് നിലനിൽക്കുന്നത്.
നിയമന നിരോധനം ഏറെക്കുറെ പൂർണ്ണമായ കേരളീയ പശ്ചാത്തലത്തിൽ പിൻവാതിൽ നിയമനവും ബന്ധു നിയമനവും വ്യാപകമായി നടക്കുന്നുവെന്നത് തെളിവുകൾ സഹിതം പുറത്തുവന്നതാണ്. ഉയർന്ന റാങ്ക് ഉണ്ടായിട്ടും നിയമനം ലഭിക്കാത്ത ധാരാളം യുവാക്കൾ നിലവിലുണ്ട്. ഒന്നാംറാങ്ക് ലഭിച്ച ഉദ്യോഗാർഥികൾക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യത്തിൽ താൽക്കാലിക നിയമനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.