മഞ്ചേരി-ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മഞ്ചേരി നഗരസഭയുടെ കീഴിൽ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം തുടങ്ങി. മഞ്ചേരി നോബിൾ സ്‌കൂൾ ആന്റ് കോളജ് ക്യാമ്പസിലാണ് ആയിരം ബെഡ്ഡുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങിയത്. പ്രാഥമിക ഘട്ടത്തിൽ 200 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും കുടുംബശ്രീയുടെയും കീഴിൽ മഞ്ചേരി നഗരസഭയുടെയും മെഡിക്കൽ കോളജിന്റെയും മേൽനോട്ടത്തിലാണ് സെന്റർ പ്രവർത്തിക്കുക.
ജില്ലയിലെ 15-ാമത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണിത്. ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി ഇതുവരെ 4000 ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മുട്ടിപ്പാലം സയൻസ് ഇൻസ്റ്റിറ്റിയൂട്ട് ഹോസ്റ്റലിലാണ് മഞ്ചേരിയിലെ ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്നത്.
കോവിഡ് 19 രോഗവ്യാപനം നേരിടുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സംയുക്തമായി ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നത്. കാറ്റഗറി എ, ബി വിഭാഗത്തിൽ പ്പെടുന്ന രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി.എം സുബൈദ, മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. സഹീർ നെല്ലിപ്പറമ്പൻ, നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു, ജെ.എച്ച്.ഐ ശുഭറാം, സ്റ്റാഫ് നഴ്‌സ്മാരായ ജസ്വിൻ, ആയിഷ, പി.ആർ.ഒ ജിജോ ജോർജ്, സൈക്കിയാട്രിക് കൗൺസലർ ഷഫീഖ്, ബയോമെഡിക്കൽ എഞ്ചിനീയർ അനൂപ് തുടങ്ങിയവർ സെന്ററിന് നേതൃത്വം നൽകി.