പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ എംപിമാര്‍ക്കും കോവിഡ് പരിശോധന

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ എംപിമാരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഏറ്റവും കൃത്യതയുള്ള കോവിഡ് പരിശോധനയായ ആര്‍ടി-പിസിആര്‍ ടെസ്റ്റ് ആയിരിക്കും എംപിമാര്‍ക്കു നടത്തുക. പാര്‍ലമെന്റ് സമ്മേളനം സെപ്തംബര്‍ രണ്ടാം വാരം ആരംഭിക്കുമെന്നാണ കരുതപ്പെടുന്നത്. കോവിഡ് പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തിയ ശേഷം നിയന്ത്രണങ്ങളോടെ നടക്കുന്ന ആദ്യ സമ്മേളനത്തിന്റെ തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നത തല യോഗം നടന്നു. ഈ യോഗത്തിലാണ് എംപിമാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം സ്പീക്കര്‍ അറിയിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ലോക്‌സഭയുടേയും രാജ്യസഭയുടേയും സമ്മേളനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലായാണ് നടക്കുക. സാമൂഹിക അകലം ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. 

സാധാരണ ജൂലൈ മധ്യത്തോടെയാണ് പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളന ആരംഭിക്കാറുള്ളത്. ഇത്തവണ കോവിഡ് മഹാമാരിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. ഇത്തവണ സമ്മേള ദൈര്‍ഘ്യവും കുറയുമെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സൂക്ഷ്മാണുക്കളെ നിര്‍വീര്യമാക്കുന്ന എയര്‍ കണ്ടീഷനിങ് സംവിധാനം, 10 വലിയ സ്‌ക്രീനുകള്‍, ഇരു സഭകളേയും ഒന്നിപ്പിക്കുന്ന പ്രത്യേക കേബിളുകള്‍, ഉന്നത നേതാക്കള്‍ക്കു മാത്രമായുള്ള സീറ്റുകള്‍ തുടങ്ങി വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 

Latest News