ചൈനയുമായുള്ള പ്രശ്‌നം 1962നു ശേഷം ഏറ്റവും ഗുരുതരമായതെന്ന് വിദേശകാര്യ മന്ത്രി

ന്യൂദല്‍ഹി- കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നം 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിനു ശേഷം ചൈനയുമായുണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. ഇതു തീര്‍ച്ചയായും 1962നു ശേഷമുള്ള ഏറ്റവും ഗുരുതരമായ പ്രശനമാണ്. 45 വര്‍ഷങ്ങള്‍ക്കു ശേഷം നമുക്ക് സൈനിക നഷ്ടം ഉണ്ടായിരിക്കുന്നു. അതിര്‍ത്തി നിയന്ത്രണ രേഖയുടെ ഇരുഭാഗത്തും ഇപ്പോഴുള്ള സൈനിക വിന്യാസവും അഭൂതപൂര്‍വമാണ്- റെഡിഫ് ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളു തമ്മിലുള്ള ബന്ധമാണ് അതിര്‍ത്തി മേഖലയിലെ സമാധാനാന്തരീക്ഷത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയും ചൈനയും പലതവണ സൈനിക, നയതന്ത്ര തല ചര്‍ച്ചകള്‍ നടത്തിയെങ്കിലും കിഴക്കന്‍ ലഡാക്കില്‍ പരിമിതമായ സൈനിക പിന്മാറ്റമെ നടന്നിട്ടുള്ളൂ. ജൂണ്‍ 15നാണ് ഗല്‍വാന്‍ വാലിയിലെ അതിര്‍ത്തിയില്‍ ഇരു സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. മേയ് മുതല്‍ അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമാണ്. പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും മൂന്നു മാസത്തിലേറെയായി കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യം സംഘര്‍ഷത്തിലാണെന്നും മന്ത്രി പറഞ്ഞു.
 

Latest News