ജിദ്ദ- 'ഇന്ത്യ @ 70' ആഘോഷ പരിപാടികളുടെ ഭാഗമായി കോൺസുലേറ്റിന്റെ മേൽനോട്ടത്തിൽ ജിദ്ദ മലയാളി സമൂഹം ഈ മാസം 27, 28 തീയതികളിൽ കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിക്കുന്ന 'കേരളോത്സവം 2017' ന്റെ ലോഗോ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പ്രകാശനം ചെയ്തു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് ആന്റ് ബിസിനസ് ഡലവപ്‌മെന്റ് മാനേജർ അബ്ദുറഹ്മാന് നൽകിയാണ് സി.ജി പ്രകാശനം നിർവഹിച്ചത്.
ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരം സ്വദേശികൾക്കും വിദേശികൾക്കും മനസ്സിലാക്കി കൊടുക്കുന്നതിനും അവരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനുമായാണ് വിവിധ സംസ്ഥാനങ്ങളുടെ തനത് കലകളും സാസ്‌കാരിക പാരമ്പര്യവും കോർത്തിണക്കിയുള്ള പരിപാടികൾ സംഘടിപ്പിക്കാൻ തുരുമാനിച്ചിട്ടുള്ളതെന്ന് കോൺസൽ ജനറൽ വ്യക്തമാക്കി. തുടക്കമെന്ന നിലയിൽ കേരളോത്സവമാണ് നടത്തുന്നത്. വരും മാസങ്ങളിൽ മറ്റു സംസ്ഥാനങ്ങളുടെ ഉത്സവങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതതു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പരമാവധി സഹകരണം ഉറപ്പാക്കി പരിപാടികൾ വിജയിപ്പിക്കനാണ് ലക്ഷ്യമിടുന്നത്. ഇതിൽനിന്ന് ലഭിക്കുന്ന തുക സഹായത്തിന് അർഹരായ സഹോദരങ്ങൾക്ക് നൽകുകയാണ് ലക്ഷ്യം. അതുകൊണ്ടു തന്നെ എല്ലാവരും ഇതുമായി സഹകരിക്കാനും പരിപാടികൾ വിജയമാക്കാനും പരിശ്രമിക്കണമെന്ന് കോൺസൽ ജനറൽ അഭ്യർഥിച്ചു.
കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ കെ.എം. ഷെരീഫ് കുഞ്ഞ് ആമുഖ പ്രഭാഷണം നടത്തി. പ്രദർശന സ്റ്റാളുകളും സ്റ്റേജ്, സ്റ്റേജിതര പരിപാടികളും കേരളോത്സവഭാഗമായുണ്ടാകും. പരിപാടികളുടെ നടത്തിപ്പുവഴി സ്വരൂപിക്കുന്ന ഫണ്ട് ജയിലിൽ കഴിയുന്നവരുടെ മോചനത്തിനും മറ്റും സഹായകമായ രീതിയിൽ വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എം. ഷെരീഫ് കുഞ്ഞ് പറഞ്ഞു. ജനറൽ കൺവീനർ വി.കെ റഊഫ് സ്വാഗതം പറഞ്ഞു.
കേരളത്തിന്റെ തനതു കലകളുടെയും പൈതൃകത്തിന്റെയും പരിഛേദമായിരിക്കും കേരളോത്സവത്തിൽ സൃഷ്ടിക്കപ്പെടുകയെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ടി.എ മുനീർ അറിയിച്ചു. 27,28 തീയതികളിൽ നടക്കുന്ന പരിപാടികൾക്കു പുറമെ വിദ്യാർഥികൾക്കായി ഉപന്യാസ മത്സരവും ഫുട്‌ബോൾ വടംവലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 20 ന് നടക്കുന്ന ഫുട്‌ബോൾ മത്സരത്തിൽ നോക്കൗട്ട് അടിസ്ഥാനത്തിൽ എട്ടു ടീമുകൾ പങ്കെടുക്കും. കോൺസുലേറ്റ് അങ്കണത്തിൽ 27, 28 തീയതികളിൽ നടക്കുന്ന പരിപാടികൾ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും വികസനത്തെയും പരിചയപ്പെടുത്താൻ സഹാകമായതായിരിക്കും. കലാപരിപാടികൾക്കൊപ്പം 15 ഓളം സ്റ്റാളുകൾ ഒരുക്കി കേരളീയ പാരമ്പര്യം വിളിച്ചോതുന്ന പ്രദർശനങ്ങളും രുചിഭേദങ്ങൾ അനുഭവിച്ചറിയാനുള്ള ഭക്ഷ്യമേളയും നടത്തും. കലാപരിപാടികളിൽ 51 സ്ത്രീകൾ പങ്കെടുക്കുന്ന തിരുവാതിരക്കളി സവിശേഷയിനമായിരിക്കുമെന്ന് മുനീർ പറഞ്ഞു.
വിവിധ സബ് കമ്മിറ്റി കൺവീനർമാരായ അഹമ്മദ് പാളയാട്ട്, പി.പി റഹീം എന്നിവർ ആശംസകൾ നേർന്നു. ഡപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോൺസൽമാരായ ഡോ. നൂറുൽ ഹസൻ, അനന്തകുമാർ, മോയിൻ അക്തർ, കോൺസുലേറ്റ് കോർഡിനേറ്റർ ബോബി മാനാട്ട്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ അരിമ്പ്ര, ഷിബു തിരുവനന്തപുരം, അബ്ദുൽ മജീദ് നഹ, വി.പി മുസ്തഫ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.