കൊണ്ടോട്ടി- കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ 55 പേർക്ക് ആദ്യഘട്ട ധനസഹായം കൈമാറി. പരിക്കേറ്റ മറ്റുള്ളവർക്കും, മരിച്ചവർക്കും ഈ മാസം അവസാനത്തിലും തുക കൈമാറുമെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ ധനസഹായമാണ് നിലവിൽ നൽകുന്നത്. കരിപ്പൂരിൽ അപകടത്തിൽ പെട്ടവരുടെ ബാഗേജുകൾ വിതരണം ആരംഭിച്ചു. 95 ഓളം പേർക്കാണ് ഇതിനകം ബാഗേജ് പരിശോധനകൾക്ക് ശേഷം കൈമാറിയത്. അമേരിക്കയിൽ നിന്ന് പ്രത്യേക സംഘമാണ് ബാഗേജ് പരിശോധനക്കായി കരിപ്പൂരിലെത്തിയിട്ടുള്ളത്. ബാഗേജുകൾ അനുനശീകരണം നടത്തിയാണ് കൈമാറുന്നത്.
കരിപ്പൂർ വിമാന അപകടത്തിൽ 21 പേരാണ് മരിച്ചത്. അപകട ദിവസം 18 പേരും പിന്നീട് മൂന്നു പേരും മരിച്ചു. പരിക്കേറ്റ 39 പേർ ഇപ്പോഴും കോഴിക്കോട്, മലപ്പുറം ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നാലു പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നു. ചികിത്സയിലുള്ളവരിൽ ആറ് പേർ കുട്ടികളാണ്. ആശുപത്രിയിലുള്ള ഒരാൾക്ക് കോവിഡ് പോസിറ്റീവാണ്. രണ്ടു ദിവസത്തിനിടെ 130 പേർ ആശുപത്രി വിട്ടു. അപകട അന്വേഷണം എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിവരികയാണ്. കഴിഞ്ഞ ഏഴിനാണ് ദബായിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്.