ന്യൂദൽഹി- കോൺഗ്രസിന്റെ താൽക്കാലിക അധ്യക്ഷ പദവിയിൽ സോണിയ ഗാന്ധി തുടരും. ആറുമാസത്തിനകം കോൺഗ്രസ് താൻ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് വേദനയുണ്ടാക്കിയെന്നും എന്നാൽ എല്ലാവരും തന്റെ സഹപ്രവർത്തകരാണെന്നും കഴിഞ്ഞത് കഴിഞ്ഞെന്നും സോണിയ പറഞ്ഞു. കത്തയച്ചത് തന്നെ വേദനിപ്പിച്ചുവെന്നും എന്നാൽ ആ അധ്യായം അവസാനിപ്പിക്കുന്നുവെന്നും സോണിയ പറഞ്ഞു. കത്ത് എഴുതിയവർക്കെതിരെ നടപടി സ്വീകരിക്കില്ല. ആറുമാസത്തിനകം എ.ഐ.സി.സി യോഗം വിളിക്കും.
നേരത്തെ നേതൃപദവി ഒഴിയാൻ ഒരുക്കമാണെന്നും പുതിയ പ്രസിഡന്റിനെ പാർട്ടി തന്നെ കണ്ടെത്തണമെന്നും വ്യക്തമാക്കി സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാൾ പ്രസിഡന്റാകണമെന്നും ചൂണ്ടിക്കാട്ടി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം സോണിയക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം തുടക്കാനിരിക്കെ ഇന്നലെ സോണിയ രാജിവെക്കാനുള്ള തന്റെ സന്നദ്ധത അറിയിച്ചത്.
ഇടക്കാല പ്രസിഡന്റ് സ്ഥാനത്ത് ഒരു വർഷക്കാലാവധി പൂർത്തിയായതിനാൽ രാജി വെക്കുകയാണെന്നും പുതിയ പ്രസിഡന്റിനെ പാർട്ടി തെരഞ്ഞെടുക്കണമെന്നും സോണിയ നേതാക്കളുടെ കത്തിന് ഔദ്യോഗികമായി തന്നെ മറുപടിയും നൽകിയിരുന്നു.