തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസ്സാക്കി.
മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്‌ത തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ല. കണ്ണൂർ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല.
സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു ‐ മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യത്തിന് എതിരാണ്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതാണ്. വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിന് യാതൊരു ന്യായീകരണവുമില്ല. ഇതുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.