ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണം; അമേരിക്കയുടെ നിര്‍ദേശത്തിന് ദയനീയ തോല്‍വി

വാഷിംഗ്ടണ്‍-ഇറാനെതിരേയുള്ള ഉപരോധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക മുന്നോട്ട് വച്ച നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്യുകയായിരുന്നു. 2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്.ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ അമേരിക്ക കരാറില്‍നിന്ന് പിന്‍മാറുകയായിരുന്നു. കരാറിന് മുമ്പുണ്ടായിരുന്ന ആയുധ ഉപരോധ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടണമെന്ന് രക്ഷാസമിതിയില്‍ അമേരിക്കയുടെ ആവശ്യപ്പെട്ടത്. ജോയന്റ് കോംപ്രഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇറാന്‍ ആണവ കരാറിനൊപ്പമാണ് തങ്ങളെന്നും അമേരിക്കയുടെ നീക്കത്തെ തള്ളിക്കളയുന്നതായും ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2018 മേയ് എട്ടിന് പിന്‍വാങ്ങിയതോടെ അമേരിക്ക കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അമേരിക്കയുടെ നിലപാട് അംഗീകരിക്കില്ലെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.
 

Latest News