Sorry, you need to enable JavaScript to visit this website.

143 പേര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

ഹൈദരാബാദ്- പത്തു വര്‍ഷത്തിനിടെ 143 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 25കാരി. ഹൈദരാബാദിലെ നല്‍ഗോണ്ട സ്വദേശിനിയായ യുവതി പഞ്ചഗുട്ട പോലീസ് സ്റ്റേഷനിലാണ് പരാതിയുമായി എത്തിയത്. രാഷ്ട്രീയ പശ്ചാത്തലമുള്ളവരും വിദ്യാര്‍ത്ഥി നേതാക്കളും സിനിമാ, മാധ്യമ രംഗത്തുള്ളവരും മറ്റും കുറ്റാരോപിതരില്‍ ഉള്‍പ്പെടും. 139 ആളുകളുടെ പേരാണ് യുവതി പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതിലുള്‍പ്പെടാത്ത പേരറിയാത്ത നാലു പേരും പീഡിപ്പിച്ചവരിലുണ്ടെന്ന് യുവതി ആരോപിക്കുന്നു.

പരാതിയെ തുടര്‍ന്ന കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് 42 പേജ് വരുന്ന പ്രഥമ വിവര റിപോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ഇതില്‍ 41 പേജുകളിലായാണ് കുറ്റാരോപിതരുടെ പേരുകള്‍ ചേര്‍ത്തിരിക്കുന്നത്. പാരതിക്കാരിയായ യുവതിയെ പോലീസ് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി കണ്‍സെലിങ് നല്‍കി. പരാതി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

2009ല്‍ വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവും ബന്ധുക്കളുമായി പീഡനം തുടങ്ങിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഹൈദരാബാദിലെ സൊമാജിഗുഡയിലാണ് യുവതി താമസിക്കുന്നത്. ഒമ്പതു മാസത്തെ പീഡനങ്ങള്‍ക്കു ശേഷം 2010 ഡിസംബറില്‍ വിവാഹ മോചനം ന നേടി അമ്മയുടെ വീട്ടിലേക്കു മടങ്ങി. തുടര്‍ന്ന് കോളെജില്‍ തുടര്‍ പഠനത്തിനായി ചേര്‍ന്നു. പിന്നീടാണ് പ്രതികള്‍ തന്നെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തത്. ജാതിയുടെ പേരിലും പീഡിപ്പിച്ചു. ലൈംഗിക പീഡന രംഗങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും നേരിട്ടതായും യുവതി ആരോപിക്കുന്നു.
 

Latest News