യുഎസില്‍ രണ്ടു കോടി ഡോളറിന്റെ വീസാ തട്ടിപ്പു നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

വാഷിങ്ടണ്‍- വിദേശികളെ അമേരിക്കയിലെത്തിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് എച്ച് വണ്‍ ബി വീസ തരപ്പെടുത്തിക്കൊടുത്ത കേസില്‍ യുഎസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. അഞ്ചു വര്‍ഷത്തോളം തട്ടിപ്പ് നടത്തിയ 48കാരനായ ആഷിശ് ഷേനയ് ആണു വ്യാഴാഴ്ച പിടിയിലായതെന്ന് പോലീസ് അറിയിച്ചു. നാലു കമ്പനികളെ ഉപയോഗിച്ച് അനധികൃത മാര്‍ഗത്തിലൂടെ തൊഴില്‍ വീസ അപേക്ഷകള്‍ സമര്‍പ്പിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. 2011നും 2016നുമിടയില്‍ വീസ തട്ടിപ്പിലൂടെ ആഷിശ് 2.1 കോടി ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പോലീസ് പറയുന്നു. സാമ്പത്തിക നേട്ടത്തിന് വിദേശികളെ യുഎസിലെത്തിക്കാനും വ്യാജ രേഖ ചമച്ച് യുഎസ് പൗരത്വ  നേടാനും  ശ്രമിച്ചെന്ന കുറ്റങ്ങളാണ് ആഷിശിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റംതെളിഞ്ഞാല്‍ പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. 

വീസ അപേക്ഷകളില്‍ പേരു ചേര്‍ക്കപ്പെട്ട വിദേശികള്‍ നിശ്ചിത ജോലിക്കു വേണ്ടി എത്തുന്നവരാണ് എന്നായിരുന്നു ആശിഷ് എച് വണ്‍ ബി വീസ അപേക്ഷ രേഖകളില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പരാമര്‍ശിക്കപ്പെട്ട ജോലി ആ സമയത്ത് നിവലിലുണ്ടായിരുന്നില്ല എന്നു പോലീസ് കണ്ടെത്തി. വെര്‍ജീനയിലെ സ്റ്റേര്‍ലിങ് താമസിക്കുന്ന ആഷിശ് വ്യാജ രേഖകള്‍ സമര്‍പ്പിച്ച് യുഎസ് പൗരത്വം നേടാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
 

Latest News