റിയാദ് - എട്ടംഗ ഹവാല സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. അഞ്ചു സുഡാനികളും മൂന്നു സൗദികളുമാണ് പിടിയിലായത്. അനധികൃത രീതിയിൽ വിദേശത്തേക്ക് പണമയക്കുന്ന മേഖലയിൽ പ്രവർത്തിച്ചിരുന്ന സുഡാനികൾക്ക് ആവശ്യമായ ഒത്താശകളും സഹായങ്ങളും സൗദികളാണ് ചെയ്തുകൊടുത്തിരുന്നത്.
സൗദികളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഴിയാണ് ഭീമമായ തുക സുഡാനികൾ വിദേശങ്ങളിലേക്ക് അയച്ചിരുന്നത്. ഇതിന് കൂട്ടുനിൽക്കുന്നതിന് പകരം സൗദികൾക്ക് സുഡാനികൾ നിശ്ചിത തുക കമ്മീഷനായി നൽകിയിരുന്നു. ഈ വർഷം മാത്രം സംഘം 50 കോടിയിലേറെ റിയാൽ നിയമ വിരുദ്ധ മാർഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഉറവിടമറിയാത്ത 20 ലക്ഷത്തോളം റിയാൽ പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് മേജർ ഖാലിദ് അൽകുറൈദിസ് പറഞ്ഞു.