കൊണ്ടോട്ടി-കരിപ്പൂർ വഴി അനിധികൃതമായി കടത്തിയ 12.20 ലക്ഷത്തിന്റെ സ്വർണവും കുങ്കുമപ്പൂവ്, സിഗരറ്റ് കാർട്ടണുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കാസർകോട് സ്വദേശി അബ്ദുൾ കബീർ (28) എന്ന യാത്രക്കാരനിൽ നിന്നാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ധരിച്ച ചെരിപ്പിനുളളിലും ബാഗേജിലുമാണ് ഒളിപ്പിച്ചിരുന്നത്. 275 ഗ്രാം സ്വർണമാണ് ചെരിപ്പിനുളളിൽ നിന്ന് കണ്ടെത്തിയത്. ഇവക്ക് മാത്രം 11 ലക്ഷം രൂപ വില ലഭിക്കും. ഒരു കിലോ കുങ്കുമപ്പൂവാണ് ബാഗിലുണ്ടായിരുന്നത്. ഇവക്ക് മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലമതിക്കും. മാർക്കറ്റിൽ വലിയ ഡിമാന്റുള്ള ഇറാനിയൻ കുങ്കുമപ്പൂക്കളാണിവ.
ഇന്ത്യൻ മാർക്കറ്റിൽ 20,000 രൂപ വില ലഭിക്കുന്ന വിദേശ സിഗറ്റുകളാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടത്തിയത്. 5000 സിഗറ്റ് കാർട്ടണുകളാണ് ഉണ്ടായിരുന്നത്. ബാഗേജ് പരിശോധനയിൽ സംശയം തോന്നിയ അധികൃതർ ചെരിപ്പുകളടക്കം കീറി പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. കരിപ്പൂർ ഡെപ്യൂട്ടി കമ്മീഷണർ ടി.എ കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.പി മനോജ്, കെ.സുധീർ, തോമസ് വർഗീസ്, ഇൻസ്‌പെക്ടർമാരായ വി.സി മിനിമോൾ, പ്രേംപ്രകാശ്, യോഗേഷ്, സുമിത് നഹ്‌റ, എം.എൽ.രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കളളക്കടത്ത് പിടികൂടിയത്.