തിരുവനന്തപുരം- നിറം കറുപ്പായതുകൊണ്ട് ആർക്കും തന്നോട് സ്നേഹമില്ലെന്ന് എഴുതിവെച്ച് ബിരുദ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നെടുമങ്ങാട് കൊപ്പം അരശുപറമ്പ് സരസ്വതിഭവനില്‍ എസ്.എസ് ആരതി(19) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടിലില്ലായിരുന്ന സമയത്താണ് ആരതി ഫാനില്‍ കെട്ടിത്തൂങ്ങിയത്. ഇളയ സഹോദരി ആവണി കുളിമുറിയിലായിരുന്നു. പുറത്തുവന്നപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ ആരതിയെ കണ്ടത്. ഫാനിലെ കെട്ടു മുറിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിറം കറുപ്പായതിനാല്‍ ആര്‍ക്കും തന്നോട് സ്നേഹമില്ല എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
സ്വകാര്യ വാഹന ഡ്രൈവര്‍ സതീഷ്കുമാറിന്റേയും സിന്ധുവിന്റേയും മകളാണ്. പഠിക്കാന്‍ മുടുക്കിയായിരുന്നു ആരതി എന്നാണ് അധ്യാപകര്‍ പറയുന്നത്. സംഭവദിവസം രാവിലെ നടന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ ക്ലാസിലും പങ്കെടുത്തിരുന്നു.






