മലപ്പുറം - ജില്ലയിൽ കോവിഡ് വൈറസ് ബാധിതർ ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
സമ്പർക്ക രോഗികളുടെ എണ്ണം ദിവസേന വർധിച്ചു വരുന്ന ജില്ലയിൽ ഇന്നലെ മാത്രം 306 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 288 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 13 പേർ ഉറവിടമറിയാതെയും 275 പേർ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗബാധിതരായത്. ജില്ലയിൽ നിലവിൽ 2306 പേരാണ് ചികിൽസയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
130 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 2963 പേരാണ് ഇതിവരെ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
36,233 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1802 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി 408, തിരൂരങ്ങാടി താലൂക്ക് ആശുപത്രി 18, തിരൂർ ജില്ലാ ആശുപത്രി രണ്ട്, നിലമ്പൂർ ജില്ലാ ആശുപത്രി മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രം 102, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രം 150, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രം 71, പെരിന്തൽമണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രം 116, കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രം 24, കരിപ്പൂർ ഹജ് ഹൗസ് 236, കാലിക്കറ്റ് സർവകലാശാല പ്രത്യേക ചികിത്സാ കേന്ദ്രം 672 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നത്. 33,214 പേർ വീടുകളിലും 1217 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ 84,100 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. 81,597 പേരുടെ ഫലം ലഭ്യമായി. 73,574 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 2386 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.