Sorry, you need to enable JavaScript to visit this website.

ശഹീന്‍ബാഗ് സമരക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; കുതന്ത്രം വെളിപ്പെട്ടെന്ന് എഎപി

ന്യുദല്‍ഹി- ദല്‍ഹിയിലെ ശഹീന്‍ബാഗില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത 50ലേറെ പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷഹ്‌സാദ് അലി, ഗൈനക്കോളജിസ്റ്റ് ഡോ. മെഹ്രീന്‍, മുന്‍ ആംആംദ്മി പാര്‍ട്ടി പ്രവര്‍ത്തക തബസ്സും ഹുസൈന്‍ എന്നിവരും കൂട്ടത്തിലുണ്ട്. ഞായറാഴ്ചയാണ് ബിജെപി പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ പട്ടിക പുറത്തുവിട്ടത്. ഇത് ദല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി (എഎപി)യും ബിജെപിയും തമ്മിലുള്ള വാഗ്വാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ബിജെപിയുടെ കുതന്ത്രമായിരുന്നു ഈ സമരങ്ങളെന്ന് എഎപി ആരോപിച്ചു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മൈലേജുണ്ടാക്കാന്‍ പോലീസുമായി ചേര്‍ന്ന് ബിജെപി ആസൂത്രണം ചെയ്ത സമരമാണ് ശഹീന്‍ബാഗില്‍ നടന്നതെന്നാണ് എഎപിയുടെ വാദം. 

ശഹീന്‍ബാഗ് പ്രതിഷേധക്കാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഇക്കാര്യം വെളിപ്പെട്ടിരിക്കുകയാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപിയുടെ നിര്‍ദേശം മാനിച്ചാണ് ദല്‍ഹി പോലീസ് പ്രതിഷേധക്കാരെ ശഹീന്‍ബാഗില്‍ നിന്ന് നീക്കം ചെയ്യാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപി ഉയര്‍ത്തിയ മുഖ്യ വിഷയമായിരുന്നു ശഹീന്‍ബാഗില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പൊതുജന സമരം.

മതത്തിന്റെ പേരില്‍ വിവേചനം സൃഷ്ടിക്കുന്ന പൗരത്വ നിയമ ഭേതഗതിക്കെതിരെ ദല്‍ഹിയില്‍ ഒരു പറ്റം മുസ്‌ലിം സ്ത്രീകളുടെ നേതൃത്വത്തിലാണ് ശഹീന്‍ബാഗില്‍ അനിശ്ചിതകാല സമരം നടന്നത്. മുഴുസമയം റോഡ് ഉപരോധിച്ചു നടന്ന സമരം ശക്തി പ്രാപിച്ചതോടെ രാജ്യത്തൊട്ടാകെ ഈ പൗരാവകാശ സംരക്ഷണ സമരത്തെ പിന്തുണച്ച് നിരവധി സമരങ്ങള്‍ അരങ്ങേറിയത് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും തലവേദനയായിരുന്നു. 101 ദിവസങ്ങള്‍ നീണ്ട സമരം കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാരണം നിലച്ചുപോകുകയായിരുന്നു.
 

Latest News