കോവിഡ് മരുന്ന് ഇന്ത്യയിലും പരീക്ഷിക്കുമെന്ന് റഷ്യ; അറിയില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോവിഡ് മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കൂടി നടത്തുമെന്ന് റഷ്യ. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍  അറിയിച്ചു.
നൂറില്‍ താഴെ പേരില്‍ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ എന്ന ആരോപണത്തെ തുടര്‍ന്ന് റഷ്യയുടെ സ്പുട്‌നിക്- അഞ്ച് എന്ന കോവിഡ് മരുന്ന് വിവാദത്തിലാണ്. ഫലപ്രാപ്തിയെ കുറിച്ചും സുരക്ഷയെ കുറിച്ചുമുള്ള ആശങ്കകള്‍ നിലനില്‍ക്കെ തന്നെയാണ് റഷ്യ കഴിഞ്ഞ ദിവസം സ്പുട്‌നിക് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതും പുറത്തിറക്കിയതും. ജൂണ്‍ 17 നാണ് ഈ മരുന്നിന്റെ ആദ്യ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്.
ആളുകളില്‍ ഉപയോഗിക്കുന്നതിന് അംഗീകരമായെന്നും ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സിനാണിതെന്നും റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിർ പുടിന്‍ ചൊവ്വാഴ്ച അവകാശപ്പെട്ടിരുന്നു.

 

Latest News