വില്ലേജ് ഓഫീസറുടെ ആത്മഹത്യശ്രമം: കഥക്ക് ഇങ്ങനെയൊരു ട്വിസ്റ്റുണ്ട്

തന്റെ പൊട്ടിപ്പൊളിഞ്ഞ വീടിന് മുന്നില്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍

തൃശൂര്‍- ലൈഫ് മിഷന്‍ പദ്ധതിപ്രകാരം വരുമാന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നില്ലെന്ന് പറഞ്ഞ് വില്ലേജ് ഓഫീസില്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുത്തിയിരുന്നതിനെത്തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വില്ലേജ് ഓഫീസറുടെ കഥയില്‍ ട്വിസ്റ്റ്. വില്ലേജ് ഓഫീസര്‍ ജനങ്ങളേയും പലപ്പോഴും ബുദ്ധിമുട്ടിച്ചിരുന്നതായും സേവനമനോഭാവത്തോടെയല്ല ജോലി ചെയ്തിരുന്നതെന്നും ഇതിന്റെ പേരില്‍ പല തവണ പരാതി നല്‍കിയിട്ടുള്ളതാണെന്നും നാട്ടുകാര്‍ പറയുന്നു.
മാത്രമല്ല ജനകീയയായ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ മോശമായ രീതിയില്‍ ഒരിക്കലും ഇടപെടില്ലെന്നും അവര്‍ പറയുന്നു.
ലൈഫില്‍ വീട് കിട്ടാന്‍ അപേക്ഷ നല്‍കിയവര്‍ക്ക്  വരുമാന ര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പഞ്ചായത്തിലെത്തി ജനങ്ങള്‍ പരാതി പറഞ്ഞപ്പോള്‍ വില്ലേജ് ഓഫീസറെ വിളിച്ചു. എന്നാല്‍, ഫോണ്‍ എടുത്തില്ല. തുടര്‍ന്നാണ്  വില്ലേജ് ഓഫീസിലെത്തിയത്. നൂറുകണക്കിന് അപേക്ഷ കെട്ടിക്കിടന്നിരുന്നു. നിങ്ങള്‍ പഞ്ചായത്തിലെ പണി  ചെയ്താല്‍  മതിയെന്നാണ് അന്വേഷിച്ചപ്പോള്‍ പറഞ്ഞ  മറുപടി. ഇതേ തുടര്‍ന്ന് ഓഫീസില്‍ തന്നെ കുത്തിയിരുന്നു- മിനി പറയുന്നു.  
പ്രളയ ുന്നൊരുക്കത്തിന്റെ ഭാഗമായി കലക്ടര്‍ നിര്‍ദേശിച്ച് വിളിച്ച യോഗത്തില്‍പോലും വില്ലേജ് ഓഫീസര്‍ പങ്കെടുത്തില്ലെന്നും മിനി പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ, കുടിലിന് സമാനമായ വീട്ടിലാണ് മിനി ഉണ്ണികൃഷ്ണന്‍ താമസിക്കുന്നത്. എന്നാല്‍ തനിക്ക് വേണ്ടിയല്ല, അര്‍ഹരായ നാട്ടുകാര്‍ക്ക് വേണ്ടിയാണ് ഇവര്‍ ഇടപെട്ടത്.

അഞ്ചുവര്‍ഷം ഭരണം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ ആ കൊച്ചുവീട്ടില്‍ത്തന്നെ. തനിക്ക് കൊച്ചുവീടെങ്കിലുമുണ്ട്. അതില്ലാത്തവരുടെ കാര്യം ആദ്യം നടക്കട്ടെയെന്നാണ്  മിനിയുടെ ചിന്ത.
ജീവിതത്തില്‍ ഒരാളോടും മോശമായി പെരുമാറിയിട്ടില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല- നാട്ടുകാര്‍ പറയുന്നു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മിനി പൊന്നൂക്കരയിലെ ജനറല്‍ വാര്‍ഡില്‍നിന്നാണ് വിജയിച്ചത്.  ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കൂലിപ്പണിക്കാരനാണ്.  മക്കള്‍ അമല്‍കൃഷ്ണയും  അതുല്‍കൃഷ്ണയും.

 

Latest News