Sorry, you need to enable JavaScript to visit this website.

ഓണക്കിറ്റില്‍ 11 ഇനം സാധനങ്ങള്‍, വ്യാഴാഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം- സംസ്ഥാനത്തെ 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
500 രൂപയോളം വിലയുള്ള ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പായ്ക്കുചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുക.
സംസ്ഥാനത്തെ 2000ത്തോളം പായ്ക്കിംഗ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സഹായത്തോടെയാണ് കിറ്റ് തയാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 13, 14, 16 തീയതികളിലാവും അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം. തുടര്‍ന്ന് 19, 20, 21, 22 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യും.

ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണം നടക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലൈയില്‍ ഏത് കടയില്‍നിന്നാണോ റേഷന്‍ വാങ്ങിയത്  അതേ കടയില്‍നിന്ന് ഓണക്കിറ്റ് വാങ്ങണം.

റേഷന്‍കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും.  ഓണച്ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതല്‍ 10 ദിവസം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

Latest News