ന്യൂദൽഹി- ജമ്മു കശ്മീരിൽ രണ്ട് ജില്ലകളില്‍ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ സമ്മതിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളിൽ ഓഗസ്റ്റ് 15-ന് ശേഷം 4ജി ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തും.
നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റർനെറ്റ് അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങൾ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം പറയുന്നു.
രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ചതിന് ശേഷമാകും തുടർനടപടികൾ ഉണ്ടാകുക.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് 4ജി ഇന്റർനെറ്റ് വിഛേദിച്ചത്. ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി വിശദീകരണം ആരാഞ്ഞിരുന്നു. മാധ്യമ പ്രവർത്തകർക്ക് വേണ്ടി സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.