Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ തകര്‍ന്നത് പാട്ടത്തിനെടുത്ത വിമാനം

         
കൊണ്ടോട്ടി- കരിപ്പൂരില്‍ 18 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ പെട്ട വിമാനം എയര്‍ഇന്ത്യ ഒന്നര വര്‍ഷം മുമ്പ് മറ്റൊരു കമ്പനിയില്‍നിന്ന് പാട്ടത്തിനെടുത്തത്. വിമാനം ഉപയോഗിക്കാനാകാത്ത രീതിയില്‍ പിളര്‍ന്നിരിക്കുകയാണ്. ബോയിംഗ് കമ്പനി അധികൃതരുടെ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിമാനം അപകടസ്ഥലത്ത് നിന്ന് മാറ്റുക. വിമാനത്തിലെ ബാഗേജുകള്‍ മാറ്റി യാത്രക്കാര്‍ക്ക് കൈമാറാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കരിപ്പൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളാണ് ചെറിയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്.

2017 ല്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിന്‍ തകര്‍ന്ന് കരിപ്പൂരില്‍ അപകടമുണ്ടായിരുന്നു. റണ്‍വേയില്‍ തെന്നിമാറിയ വിമാനം വന്‍ദുരന്തത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പാണ് പറന്നുയരാനായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തി. വിമാനം പറക്കാനായി റണ്‍വേയിലൂടെ കുതിക്കുന്നതിന് മുമ്പായാണ് അപകടക്കെണി കണ്ടത്. കഴിഞ്ഞ വര്‍ഷം ദമാമില്‍നിന്നുളള എയര്‍ ഇന്ത്യ വിമാനത്തിന്റെ പിറകിലെ ചിറക് റണ്‍വേയില്‍ ഉരസിയും അപകടമുണ്ടായി.  പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് ദുരന്തത്തില്‍നിന്ന് രക്ഷിച്ചത്.

റണ്‍വേയില്‍നിന്ന് തെന്നി സ്‌പൈസ്‌ജെറ്റ് വിമാനം രണ്ടുതവണയും ഇത്തിഹാദ് വിമാനം ഒരുതവണയും കരിപ്പൂരില്‍ മൂന്ന് വര്‍ഷത്തിനിടെ രക്ഷപ്പെട്ടിട്ടുണ്ട്.

 

Latest News