Sorry, you need to enable JavaScript to visit this website.

പ്രളയ ഭീതിയിൽ  പറവൂരും ആലുവയും; പലായനത്തിനൊരുങ്ങി ആയിരങ്ങൾ

കൊച്ചി - രണ്ടു വർഷം മുമ്പുണ്ടായ മഹാ പ്രളയത്തിന്റെ നടുക്കം വിട്ടുമാറാത്ത പറവൂർ, ആലുവ മേഖലകളിലുള്ള തീരദേശ വാസികൾ മറ്റൊരു പ്രളയത്തിന്റെ ഭീതിയിലാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ നദിയിൽ വെള്ളം ഉയർന്നാൽ വീടുവിട്ടു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള എല്ലാ തയാറെടുപ്പും നടത്തിക്കഴിഞ്ഞു. വീടുകളിലെ സാധനങ്ങളും വാഹനങ്ങളും സുരക്ഷിതമായി ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി പേർ ഉയർന്ന പ്രദേശങ്ങളിൽ വീടുകൾ വാടകക്കെടുക്കുകയും പരിചയക്കാരുടെ വീടുകൾ ബുക്ക് ചെയ്യുകയും ചെയ്തു. പലരും ബന്ധുഗൃഹങ്ങളിലേക്ക് പുറപ്പെടാൻ തയാറായി നിൽക്കുകയാണ്. 


എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ നാല് ദിവസമായി മഴ തോരാതെ പെയ്യുകയാണ്. പല കുടുംബങ്ങളും ആർത്തലച്ചു പെയ്യുന്ന മഴക്ക് മുന്നിൽ നിസഹായരായി നിൽക്കുന്നു. നദികൾ കരകവിഞ്ഞൊഴുകാൻ തുടങ്ങി. നിരവധി വീടുകൾ വെള്ളത്തിലാണ്. 2018 ലെ പ്രളയത്തിൽ ഒരായുസ്സിന്റെ നീക്കിയിരിപ്പ് ഒലിച്ചു പോയിടത്ത് നിന്ന് ചേർത്ത് വെച്ച് തുടങ്ങിയതേയുള്ളു. പല വീടുകളും ഇപ്പോഴും ആ പ്രളയത്തിന്റെ അവശേഷിപ്പുകളായി തുടരുകയാണ്.


പെരിയാറും ചാലക്കുടിപ്പുഴയും ചേർന്ന് കടലിലേക്കൊഴുകുന്ന പറവൂരിന്റെ വടക്കൻ പ്രദേശങ്ങളിലാണ് ഇക്കുറി പ്രളയഭീഷണി രൂക്ഷമായി നിൽക്കുന്നത്. ചേന്ദമംഗലം, പുത്തൻ വേലിക്കര, തുടങ്ങി പറവൂരിലെ നിരവധി പ്രദേശങ്ങളിലേക്കാണ് അന്ന് പ്രളയ ജലം ഇരമ്പിയെത്തിയത്. പുഴയിലെ ജലനിരപ്പിന് മുന്നിൽ കണ്ണും കാതും ചേർത്ത് വയ്ക്കുകയാണ് പലരും. കാലാവസ്ഥാ അറിയിപ്പുകളും ഡാമുകൾ തുറക്കുന്നതു സംബന്ധിച്ച അറിയിപ്പുകളും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുകളും വരുന്നതിനായി അവർ ഓരോ നിമിഷവും കാതോർക്കുന്നു. 

 

Latest News