ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തത് വലിയ തെറ്റാണെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി സിദ്ദീഖുല്ലാ ചൗധരി പറഞ്ഞു. രാമനോട് അനാദരവ് പുലര്‍ത്തുന്നില്ലെന്നും കാരണം എല്ലാ മതങ്ങളേയും ആദരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോഡി രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ്. ഭൂമി പൂജ ചടങ്ങിനു പോകുന്നതിനുമുമ്പ് പ്രധാനമന്ത്രി മോഡി എല്ലാ വിഭാഗം ജനങ്ങളുടേയും വികാരം കണക്കിലെടുക്കണമായിരുന്നു- ബംഗാളില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനു നേതൃത്വം നല്‍കുന്ന സിദ്ദീഖുല്ല പറഞ്ഞു.
മമതാ ബാനര്‍ജിയുടെ മന്ത്രിസഭയില്‍ സംതൃപ്തനാണെന്നും കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ കുറ്റക്കാരനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി പൂജയില്‍ മോഡി പങ്കെടുത്തതിനെ കുറിച്ച് മമതാ ബാനർജി മൗനം തുടരുന്നതിനിടെയാണ് മന്ത്രി സിദ്ദീഖുല്ലാ തുറന്ന വിമർശനവുമായി വന്നത്. പള്ളിക്കു മുകളില്‍ എങ്ങനെ ക്ഷേത്രം നിർമിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.