റനിയ - ശക്തമായ മഴയിൽ വാദി റനിയയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ മൂന്നംഗ കുടുംബം മുങ്ങിമരിച്ചു. മാതാപിതാക്കളുടെ മൃതദേഹങ്ങൾ പ്രദേശത്തുണ്ടായിരുന്നവർ പുറത്തെടുത്തു. ബാലന്റെ മൃതദേഹം സിവിൽ ഡിഫൻസിനു കീഴിലെ മുങ്ങൽ വിദഗ്ധരാണ് പുറത്തെടുത്തത്.
മൂന്നംഗ കുടുംബം വാദി റനിയയിൽ അപകടത്തിൽ പെട്ടതായി കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് സംഘം എത്തിയപ്പോഴേക്കും മാതാപിതാക്കളുടെ മൃതദേഹങ്ങൾ മറ്റുള്ളവർ ചേർന്ന് പുറത്തെടുത്തിരുന്നു. വെള്ളക്കെട്ടിൽ തിരച്ചിൽ നടത്തി സിവിൽ ഡിഫൻസ് മുങ്ങൽ വിദഗ്ധർ ബാലന്റെ മൃതദേഹവും പുറത്തെടുക്കുകയായിരുന്നെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു.
വാദി റനിയയുടെ കരയിൽ കളിക്കുന്നതിനിടെ ബാലനാണ് ആദ്യം അപകടത്തിൽ പെട്ടത്. താഴ്‌വരയുടെ കരയിൽ കരാർ കമ്പനിയുണ്ടാക്കിയ കുഴിക്കു സമീപം കളിക്കുന്നതിനിടെ വെള്ളം മൂടിയ ഗർത്തത്തിൽ ബാലൻ പതിക്കുകയായിരുന്നു. പ്രദേശം മുഴുവൻ വെള്ളം മൂടിക്കിടന്നതിനാൽ ആഴമേറിയ ഗർത്തമുള്ള കാര്യം കുടുംബം അറിഞ്ഞിരുന്നില്ല. മകനെ രക്ഷിക്കാൻ ശ്രമിച്ച യുവാവും ഭർത്താവിനെയും മകനെയും രക്ഷിക്കാൻ ശ്രമിച്ച യുവതിയും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.