ലഖ്‌നൗ- അയോധ്യയിൽ പളളി നിർമ്മിക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് മാപ്പുപറയണമെന്ന് സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബാബരി കേസിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യയിൽ പള്ളി നിർമിച്ച് ഉൽഘാടനത്തിന് ക്ഷണിച്ചാൽ യോഗി എന്ന നിലയിലും ഒരു ഹിന്ദു എന്ന നിലയിലും ചടങ്ങിൽ പങ്കെടുക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തന്നെ ആരും ക്ഷണിക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനു മുന്നോടിയായി എബിപി ന്യൂസ് ചാനലുമായി സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'ഒരു മുഖ്യമന്ത്രി എന്ന നിലയിൽ നിങ്ങളെന്നോട് ചോദിക്കുകയാണെങ്കിൽ, ഏതെങ്കിലും മതവുമായോ ഗ്രൂപ്പുമായോ ഞാൻ അകലം പാലിക്കില്ല. എന്നാൽ ഒരു യോഗി എന്ന നിലയിൽ എന്നോട് ചടങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടാൽ തീർച്ചയായും ഞാൻ പോകില്ലെന്നുമായിരുന്നു മറുപടി. അതേസമയം യോഗിയുടെ പ്രസ്താവനയോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.