ജിദ്ദ - കഴിഞ്ഞ മാസം നഗരത്തിൽ നിയമ ലംഘനങ്ങൾക്ക് 2160 ലോറികളും ടാങ്കറുകളും ജിദ്ദാ നഗരസഭ കസ്റ്റഡിയിലെടുത്തതായി നഗരസഭാ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. പൊതുസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിർത്തിയിടൽ, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് ഇത്രയും ലോറികളം ടാങ്കറുകളും കസ്റ്റഡിയിലെടുത്തത്.
ലോറി ഉടമകൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. ജിദ്ദാ നഗരസഭക്കു കീഴിലെ പരിസ്ഥിതി നിരീക്ഷണ വകുപ്പിനു കീഴിലെ ലോറി നിരീക്ഷണ വിഭാഗം നഗരത്തിലെ എല്ലാ ഡിസ്ട്രിക്ടുകളിലും ശക്തമായ ഫീൽഡ് പരിശോധനകൾ നടത്തിവരികയാണ്. താമസ സ്ഥലങ്ങൾക്കു മുന്നിലും ജനവാസ കേന്ദ്രങ്ങളിലെ ശാഖാ റോഡുകളിലും മറ്റും ലോറികൾ നിർത്തിയിടുന്നത് ആളുകൾക്ക് പലവിധ പ്രശ്‌നങ്ങളുമുണ്ടാക്കുന്നതായും എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.