മക്ക - നിയമം ലംഘിച്ച് ഇത്തവണ ആരും തന്നെ ഹജ് നിർവഹിച്ചിട്ടില്ലെന്ന് ഹജ് സുരക്ഷാ സേനാ കമാണ്ടർ മേജർ ജനറൽ സായിദ് അൽതുവയ്യാൻ പറഞ്ഞു. അനുമതി പത്രമില്ലാതെ ഒരാൾക്കും തന്നെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. നിയമ വിരുദ്ധമായി പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ച രണ്ടായിരത്തിലേറെ പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മേജർ ജനറൽ സായിദ് അൽതുവയ്യാൻ പറഞ്ഞു.
ഹജ് അനുമതി പത്രമില്ലാതെയും ഔദ്യോഗിക അനുമതിയില്ലാതെയും പുണ്യസ്ഥലങ്ങളിൽ പ്രവേശിച്ച് ഹജ് നിർവഹിക്കാൻ ആഗ്രഹിച്ച 2050 നിയമ ലംഘകരെ പിടികൂടിയതായി പൊതുസുരക്ഷാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ശിക്ഷാ നടപടികൾക്ക് ഇവർക്കെതിരായ കേസ് അഡ്മിനിസ്‌ട്രേറ്റീവ്, നിയമ സമിതികൾക്ക് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചിരുന്നു.