റിയാദ് - ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ യെമനിൽ നിന്ന് സൗദി അറേബ്യ ലക്ഷ്യമിട്ട് തൊടുത്തുവിട്ട, സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇന്നലെ രാവിലെയാണ് സഖ്യസേന ഡ്രോൺ തകർത്തത്. സ്റ്റോക്ക്‌ഹോം കരാറിന്റെയും അൽഹുദൈദ വെടിനിർത്തൽ കരാറിന്റെയും ലംഘനം ഹൂത്തികൾ തുടരുകയാണ്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകളും തൊടുത്തുവിട്ട് ആക്രമണങ്ങൾ നടത്തുന്നതിനുള്ള താവളമാക്കി അൽഹുദൈദയെ ഉപയോഗിക്കുന്നത് ഹൂത്തികൾ തുടരുകയാണ്. ഇത് പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയും സ്റ്റോക്ക്‌ഹോം വെടിനിർത്തൽ കരാറിന് തുരങ്കം വെക്കലുമാണെന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു.