Sorry, you need to enable JavaScript to visit this website.

വ്യാപാര സ്ഥാപനങ്ങളിൽ 1428 നിയമ ലംഘനങ്ങൾ

റിയാദ് - ഒരു മാസത്തിനിടെ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ വാണിജ്യ മന്ത്രാലയ സംഘങ്ങൾ നടത്തിയ പരിശോധനകളിൽ മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട 1428 നിയമ ലംഘനങ്ങൾ കണ്ടെത്തി. സൗദിയിൽ മൂല്യവർധിത നികുതി പതിനഞ്ചു ശതമാനമായി ഉയർത്തിയ ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് മൂന്നു വരെയുള്ള കാലത്ത് നടത്തിയ പരിശോധനകളിലാണ് ഇത്രയും നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. 


ഇക്കാലയളവിൽ നികുതി നിയമ ലംഘനങ്ങൾ കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങളിൽ 35,810 ഫീൽഡ് പരിശോധനകളാണ് വാണിജ്യ മന്ത്രാലയം നടത്തിയത്. ഉൽപന്നങ്ങളിൽ വില വ്യക്തമാക്കുന്ന സ്റ്റിക്കറുകളും ടാഗുകളും ഇല്ലാതിരിക്കൽ, വിൽപനക്ക് പ്രദർശിപ്പിച്ച സ്റ്റാന്റിൽ രേഖപ്പെടുത്തിയ വിലയും കൗണ്ടറിൽ ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസം എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയതെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. മൂല്യവർധിത നികുതി കൂടി ഉൾപ്പെടുത്തിയ അന്തിമ വിലയാണ് ഉൽപന്നങ്ങളിൽ രേഖപ്പെടുത്തേണ്ടതെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. നികുതി ഉൾപ്പെടുത്താത്ത വില ഉൽപന്നങ്ങളിൽ രേഖപ്പെടുത്തി കൗണ്ടറുകളിൽ വെച്ച് നികുതി ഈടാക്കുന്നത് നിയമ ലംഘനമാണ്. 


തങ്ങൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മൂല്യവർധിത സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപങ്ങളാണോയെന്ന് അറിയുന്നതിനും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കുന്നതിനും വാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് സക്കാത്ത്, നികുതി അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഈയാവശ്യത്തിന് സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ കോൾ സെന്ററിൽ 19993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.
 

Latest News