മലപ്പുറം-അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിനോടു കോൺഗ്രസ്് സ്വീകരിക്കുന്ന നിലപാട് ചർച്ച ചെയ്യാൻ മുസ്‌ലിംലീഗിന്റെ അടിയന്തിര നേതൃയോഗം നാളെ പാണക്കാട് ചേരും. ക്ഷേത്ര നിർമാണം നാളെ ആരംഭിക്കാനിരിക്കേ പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്ന നിലപാടിനോടു ഏങ്ങനെ പ്രതികരിക്കണമെന്നു ആലോചിക്കാനാണ്
രാവിലെ പത്തിനു അടിയന്തിര യോഗം ചേരുന്നത്. അയോധ്യയിലെ ക്ഷേത്ര നിർമാണം രാജ്യത്ത് സാഹോദര്യം വളർത്തുമെന്നു പ്രിയങ്ക ഗാന്ധി ഇന്നലെ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. കോൺഗ്രസിന്റെ ഈ നിലപാട് ന്യൂനപക്ഷങ്ങൾക്കിടയിൽ എതിർപ്പിനിടയാക്കുമെന്നു ലീഗ് നേതാക്കൾക്കു ആശങ്കയുണ്ട്. ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ടും കോൺഗ്രസ് നിലപാടിനെക്കുറിച്ചും പാണക്കാട് നടക്കുന്ന .യോഗത്തിൽ സജീവ ചർച്ചയുണ്ടാകും. അതിനിടെ മുസ്ലിം ലീഗ് നേതാക്കൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ ഫോണിൽ വിളിച്ചു കോൺഗ്രസിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് മത സൗഹാർദം നിലനിർത്തുകയെന്ന ഉദേശത്തോടു കൂടി മാത്രമാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണമെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യവും ലീഗ് യോഗത്തിൽ ചർച്ചയാകും.