കാസര്‍കോട്- പൈവളികെ കനിയാലയില്‍ ഒരു കുടുംബത്തിലെ നാലു പേരെ ബന്ധുവായ ചെറുപ്പക്കാരന്‍ വെട്ടിത്തൊന്നത് മഴു ഉപയോഗിച്ച്. ഒരു സ്ത്രീ ഓടിരക്ഷപ്പെട്ടു. ഇ്ന്ന് സന്ധ്യക്ക് 6.45 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
മൂന്ന് അമ്മാവന്മാരെയും ഇളയമ്മയെയും വെട്ടിക്കൊന്നത് കുടുംബാംഗം തന്നെയാണ്. ഇയാളെ നാട്ടുകാര്‍ വളഞ്ഞു പിടിച്ചു കെട്ടിയിട്ട ശേഷം പോലീസിന് കൈമാറി. കേരള- കര്‍ണാടക അതിര്‍ത്തിയിലെ കനിയാല സുദംമ്പള എന്ന സ്ഥലത്ത് താമസിക്കുന്ന വിട്ട്‌ള (60), ബാബു (52), സദാശിവ (55), ദേവകി (55)എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
പിടിയിലായ യുവാവിന്റെ അമ്മ ലക്ഷ്മിയാണ് വീട്ടില്‍നിന്നു ഓടിരക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയ കുമാര്‍ (42) ഏറെക്കാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്നു നാട്ടുകാരും പോലീസും പറഞ്ഞു. കൊല്ലപ്പെട്ട നാല് പേരും പിടിയിലായ ഉദയനും കൂലിപ്പണിയെടുത്തു ജീവിക്കുന്നവരാണ്. കോവിഡ് കാരണം കൂലിപ്പണി കുറഞ്ഞതിനാല്‍ വീട്ടില്‍ കഷ്ടപ്പാടായിരുന്നു. ആറു പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
കോവിഡ് ഭീതി കാരണം കുറെ കാലമായി മരുന്ന് കിട്ടാത്ത പ്രശ്‌നങ്ങള്‍ ആണ് ഉദയകുമാറിനെ കൊലയാളിയാക്കിയ ഭ്രാന്തിളകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള ചികിത്സയും മരുന്നുമാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നത്. വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ പോയാല്‍ കര്‍ണാടകയിലെത്തും. എന്നാല്‍ ഇപ്പോള്‍ മരുന്ന് കിട്ടാത്തതിനാല്‍ മാനസിക നില കൂടുതല്‍ വഷളായി. പത്ത് പേര് ചേര്‍ന്ന് പിടിച്ചിട്ടും ഉദയ് പരാക്രമം കാണിച്ചു. കെട്ടിയിട്ടപ്പോഴും പൊലീസ് ജീപ്പില്‍ കയറ്റിയപ്പോഴും ഇയാള്‍ നാട്ടുകാരോട് കയര്‍ത്തു. കൊലപാതകം സംബന്ധിച്ചു പോലീസിനോട് ഇയാള്‍ ഒന്നും പറഞ്ഞതുമില്ല. അതിനിടെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള വിഷയവും ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട് .