ജിദ്ദ- മിനായിൽനിന്ന് ബലിമാംസം കടത്താനുള്ള ശ്രമങ്ങൾ ജിദ്ദ നഗരസഭ പരാജയപ്പെടുത്തി. പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച മിനായിൽ നിന്ന് 76 ബലിമൃഗങ്ങളുടെ ഇറച്ചി കടത്താനുള്ള ശ്രമങ്ങളാണ് നഗരസഭ പരാജയപ്പെടുത്തിയത്. ആരോഗ്യ വ്യവസ്ഥകൾ പാലിച്ച് നന്നായി സൂക്ഷിക്കാത്തതിനാൽ കേടായിത്തുടങ്ങിയ ഇറച്ചി ജിദ്ദയുടെ പ്രവേശന കവാടങ്ങളിലെ നാലു ചെക്ക് പോസ്റ്റുകളിൽ വെച്ചാണ് നഗരസഭാധികൃതർ പിടികൂടിയത്. ബലിമാംസം കടത്താൻ ഉപയോഗിച്ച 18 വാഹനങ്ങളും അധികൃതർ കസ്റ്റഡിയിലെടുത്തു.
ജിദ്ദയിൽ വ്യാപാര സ്ഥാപനങ്ങൾക്കും റെസ്റ്റോറന്റുകൾക്കും വിൽപന നടത്താനാണ് പുണ്യസ്ഥലങ്ങളിൽനിന്ന് സൗജന്യമായി ശേഖരിക്കുന്ന ബലിമാംസം നിയമ ലംഘകർ കടത്തുന്നത്. ഇത്തരക്കാരെ തടയുന്നതിന് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് 24 മണിക്കൂറും ശക്തമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. നഗരസഭക്കു കീഴിലെ ശുചീകരണ വിഭാഗം, കശാപ്പുശാലാ വിഭാഗം, ജിദ്ദ ഗവർണറേറ്റ്, പോലീസ്, ട്രാഫിക് പോലീസ് എന്നിവയുമായി സഹകരിച്ചാണ് ബലിമാംസ കടത്ത് തടയാൻ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് ജിദ്ദ നഗരസഭക്കു കീഴിലെ ശാഖാ ബലദിയകൾ പ്രവർത്തിക്കുന്നതെന്നും എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.