Sorry, you need to enable JavaScript to visit this website.

ജീവനക്കാര്‍ ക്വാറന്റൈനില്‍, കവ്വായി ബോട്ട് സര്‍വീസ് നിലച്ചു

പയ്യന്നൂര്‍- ജീവനക്കാര്‍ കൂട്ടത്തോടെ ക്വാറന്റൈനില്‍ പ്രവേശിച്ചു, കവ്വായി കായലിലെ ബോട്ട് സര്‍വീസ് നിലച്ചു.
വടക്കേ മലബാറിലെ ജലഗതാഗത വകുപ്പിന്റെ പ്രധാന സര്‍വീസാണ് കവ്വായി കായലിലേത്. തൃക്കരിപ്പൂര്‍ ആയിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ നഗരസഭയിലെയും രാമന്തളി പഞ്ചായത്തിലെയും തീരദേശങ്ങള്‍ കേന്ദ്രീകരിച്ചും ഈ സര്‍വീസ് നടത്തുന്നു.
നിലവില്‍ ഒരു ബോട്ട് മാത്രമാണുള്ളത്. കോവിഡ് വ്യാപന ഭീതി ഉള്ളതിനാല്‍ യാത്രക്കാര്‍ കുറവാണെങ്കിലും സര്‍വീസ് നിര്‍ത്തിയിരുന്നില്ല.
വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കന്‍ ഭാഗത്തുള്ളവര്‍ക്ക് പയ്യന്നൂര്‍, രാമന്തളി പഞ്ചായത്തുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗമായിരുന്നു ഇത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കടത്തു തോണികള്‍ പലതും അനങ്ങാതായപ്പോഴും ഇതു നിലച്ചില്ല. വന്‍ നഷ്ടത്തിലാണ് സര്‍വീസ് നടന്നിരുന്നതെങ്കിലും സര്‍വീസ് തുടരണമെന്ന നിര്‍ദേശമായിരുന്നു മേലുദ്യോഗസ്ഥര്‍ മുന്നോട്ട് വെച്ചിരുന്നത്.
പയ്യന്നൂരിലെ മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരന്‍ കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് സമ്പര്‍ക്ക പട്ടിക പരിശോധിച്ചപ്പോള്‍ ബോട്ടിലെ മൂന്ന് ജീവനക്കാര്‍ ഇവിടെനിന്നു മരുന്ന് വാങ്ങിയതായി കണ്ടെത്തിയതോടെ ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. തുടര്‍ന്ന് സര്‍വീസ് പൂര്‍ണമായും നിര്‍ത്തി. ഇതിലെ മറ്റൊരു ജീവനക്കാരന്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ ക്വാറന്റൈനിലാണ്. രണ്ട് ജീവനക്കാര്‍ തിരുവനന്തപുരം റെഡ് സോണില്‍ ഉള്‍പ്പെട്ടതിനാല്‍ ഇങ്ങോട്ട് എത്തിയിട്ടില്ല. കാരണങ്ങള്‍ ഒന്നിലേറെ ഉള്ളതിനാല്‍ എന്നു പുനരാരംഭിക്കുമെന്നും ഇതുവരെ അറിയിപ്പില്ല.

 

Latest News