Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ നയം: വികല വീക്ഷണങ്ങളുടെ പാഠാവലി

കോവിഡിന്റെ ഫലമായി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടതിന്റെ ഫലമായി പാഠഭാഗങ്ങൾ കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ വികലമായ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കും വിഭാഗീയ ചിന്താഗതികൾക്കും വിധേയമായി പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന തീരുമാനമെടുത്തത് കഴിഞ്ഞ ആഴ്ചകളിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കരിക്കുലം പരിഷ്‌കരണ തീരുമാനത്തെ സമീപിച്ചാൽ അതിൽ അപകടം പതിയിരിക്കുന്നുണ്ട്.

വാണിജ്യവൽക്കരണത്തിന്റെയും വർഗീയവൽക്കരണത്തിന്റെയും പാഠശാലകളാക്കാൻ നിഗൂഢ ലക്ഷ്യമിട്ട്് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനു വേണ്ടി കേന്ദ്ര ഗവൺമെന്റ്് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയിരിക്കുന്നു, അതാകട്ടെ, പ്രത്യേക ചർച്ചകളും ആലോചനകളുമൊന്നും കൂടാതെ.   
ഏത് മേഖലയിലും കാലാനുസൃതമായ പരിഷ്‌കാരങ്ങൾ അനിവാര്യമാണ്. 35 വർഷം മുമ്പ് അംഗീകരിച്ച വിദ്യാഭ്യാസ നയമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ പുതിയ വിദ്യാഭ്യാസ നയം പരിഷ്‌കരിക്കുമ്പോൾ കാലാനുസൃതമായ മാറ്റങ്ങളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ലോകത്താകെ വൈജ്ഞാനിക  സാങ്കേതിക മേഖലയിൽ നിറഞ്ഞ സാന്നിധ്യമുള്ള ഒരു ജനവിഭാഗത്തിന്റെ അനന്തര തലമുറയ്ക്ക് വിദ്യാഭ്യാസം നൽകുകയായിരിക്കണം പുതിയ നയത്തിന്റെ ലക്ഷ്യം. അതിന് വിപുലമായ ചർച്ചകളും സംവാദങ്ങളും അനിവാര്യമാണ്. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയം ആദ്യ വിമർശനത്തിന് വിധേയമാകേണ്ടത് ആ നിലയ്ക്കാണ്. ലോക്സഭയിലേതടക്കം ജനപ്രതിനിധികൾ, വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെടെ ഈ മേഖലയിൽ വിവിധ നിലയിൽ ബന്ധപ്പെട്ടു നിൽക്കുന്നവർ, എല്ലാത്തിനുമപ്പുറം ഗുണഭോക്താക്കളാകേണ്ട വിദ്യാർത്ഥികളുടെ പ്രതിനിധികൾ, നയം നടപ്പിലാക്കേണ്ട സംസ്ഥാന സർക്കാറുകൾ എന്നിവരെല്ലാമായുള്ള വിപുലമായചർച്ചകളിലൂടെ ഉരുത്തിരിയുന്ന ഒരു നയത്തിനാണ് ഭാവി തലമുറയെ സൃഷ്ടിക്കുന്നതിന് പര്യാപ്തമാകുന്നൊരു വിദ്യാഭ്യാസം രൂപപ്പെടുത്താൻ സാധിക്കുക. അതുണ്ടായില്ലെന്നതാണ് ഈ നയത്തിന്റെ പോരായ്മകളിൽ പ്രധാനപ്പെട്ടത്. നിലവിലുളള വിദ്യാഭ്യാസത്തിന് പോരായ്മകളുണ്ടെന്ന് സമ്മതിച്ചാൽ പോലും ഈ നയത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തപ്പെട്ട സൗകര്യങ്ങളിൽ വിജ്ഞാനം ആർജിച്ചവരാണ് ലോകത്തിന്റെ പല കോണുകളിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങളെന്ന യാഥാർത്ഥ്യം തള്ളിക്കളയാനാവില്ല. അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ നയം ഭാവിയെകൂടി കണക്കിലെടുത്തായിരിക്കണം. ഭാവിയിലെ മാറ്റങ്ങൾകൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ളതുമായിരിക്കണം.

മത്സരാധിഷ്ഠിത പരീക്ഷകൾക്ക് പ്രാമുഖ്യം നൽകുകയും ബിരുദം ഉൾപ്പെടെയുള്ള യോഗ്യതകൾ നൽകാൻ സാധിക്കും വിധം കോളേജുകൾക്ക് സ്വയംഭരണം നൽകുകയും സംഘപരിവാർ ആവശ്യപ്പെടുന്നതനുസരിച്ച് സംസ്‌കൃത ഭാഷയെ ദേശീയ തലത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നുവെന്നതാണ് നയത്തിന്റെ കാതൽ. അവകാശത്തിനപ്പുറം വിദ്യാഭ്യാസമെന്നത് സമ്പന്നരുടേതാക്കി മാറ്റുകയും സാധാരണക്കാരെ സംബന്ധിച്ച് ഔദാര്യമായിത്തീരുകയും ചെയ്യുന്ന നിർദേശങ്ങളാണ് നയത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഏറ്റവും സുപ്രധാനമായ മാറ്റങ്ങൾ കോളേജുകൾക്ക് ഇപ്പോൾ നിലവിലുള്ള രീതിയിൽ സർവകലാശാലകൾക്ക് കീഴിലുള്ള അംഗീകാരം ആവശ്യമില്ലെന്നതും ബിരുദങ്ങൾ സ്വയം നൽകാമെന്നുള്ളതുമാണ്. ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും വാണിജ്യാടിസ്ഥാനത്തിലുള്ള ബിരുദക്കച്ചവടത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്നതിൽ സംശയമില്ല. 
യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു.ജി.സി) എന്ന സംവിധാനത്തെ ഇല്ലാതാക്കുകയും പകരം ആരോഗ്യ, നിയമ മേഖലകൾ ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തിനായി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) എന്ന സംവിധാനം നിലവിൽ വരികയും ചെയ്യും. യു.ജി.സിയുടെ അംഗീകാരം, ഗ്രാന്റ് എന്നിവയൊക്കെ ഇല്ലാതാക്കി സ്വയംഭരണ കോളേജുകൾ നടപ്പിൽ വരുത്തുന്ന ഉണ്ടാക്കുവാൻ പോകുന്ന അപകടം വലുതായിരിക്കും. പ്രാദേശിക/മാതൃഭാഷകളിലുള്ള പഠനത്തിന് മുൻതൂക്കം പറയുന്നുണ്ടെങ്കിലും സ്‌കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും സംസ്‌കൃതത്തിന് നൽകുന്ന പ്രാമുഖ്യം കാവിവൽക്കരണം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. അഞ്ചാം തരം വരെ പഠനം മാതൃഭാഷയിലായിരിക്കുമെങ്കിലും പിന്നീട് മൂന്ന് ഭാഷകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും. അതിൽ സംസ്‌കൃതത്തിന് പ്രത്യേകവും സമ്പുഷ്ടവുമായ സ്ഥാനമുണ്ടായിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ബോർഡ് സംവിധാനത്തിൽ നിന്ന് മാറി വിവിധ ക്ലസ്റ്ററുകളായാണ് 10, 12 ക്ലാസുകളിലെ പരീക്ഷകൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ ഗ്രാന്റ് അനുവദിക്കുക. പ്രാദേശികമായി പിന്നോക്കം നിൽക്കുന്ന മേഖലകൾക്ക് ഗ്രാന്റ് ലഭിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾക്ക് ഇത് വഴിവെക്കും. അതിന് പരിഹാരം കാണണമെങ്കിൽ ജനസംഖ്യാനുപാതികമായി കൂടുതൽ വിദ്യാലയങ്ങളും കോളേജുകളും ഉണ്ടായിരിക്കണം. അല്ലാത്തിടത്തോളം കാലം സാധാരണക്കാർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി ഈ തീരുമാനത്തിലൂടെ രൂക്ഷമാകും.
നിലവിലെ സ്‌കൂൾ കരിക്കുലം പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. അടിസ്ഥാനപരമായ സംഗതികളിലേക്ക് കരിക്കുലം മാറുമെന്ന നിർദേശം ആശങ്കയോടെ കാണേണ്ടതുണ്ട്. കോവിഡിന്റെ ഫലമായി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടതിന്റെ ഫലമായി പാഠഭാഗങ്ങൾ കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ വികലമായ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കും വിഭാഗീയ ചിന്താഗതികൾക്കും വിധേയമായി പുതിയ ദേശീയ വിദ്യാഭ്യാസനയമെന്ന തീരുമാനമെടുത്തത് കഴിഞ്ഞ ആഴ്ചകളിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കരിക്കുലം പരിഷ്‌കരണ തീരുമാനത്തെ സമീപിച്ചാൽ അതിൽ അപകടം പതിയിരിക്കുന്നുണ്ട്.

Latest News