Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഫോണ്‍ വിപ്ലവത്തിന് തുടക്കം  കുറിച്ച  ഫോണ്‍ വിളിക്ക് 25 വയസ്സ്

ന്യൂദല്‍ഹി-ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വിപ്ലവത്തിന് തുടക്കം കുറിച്ച ആദ്യ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്നേക്ക് 25 വയസ് തികഞ്ഞു. 1995 ജൂലൈ 31നാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് നാന്ദികുറിച്ച ഫോണ്‍കോള്‍ പിറന്നത്. ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സുഖ്‌റാമിനെയാണ് അന്ന് ആദ്യമായി വിളിച്ചത്. കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ നിന്ന് ന്യൂഡല്‍ഹിയിലെ സഞ്ചാര്‍ ഭവനിലേക്കായിരുന്നു ആ ചരിത്ര ഫോണ്‍വിളി.
അന്ന് ഒരു മിനിറ്റിന് 24 രൂപ ഈടാക്കിയ ഫോണ്‍കോള്‍ ഒരു ജനതയുടെ ആശയവിനിമയ സാധ്യതകളെയാണ് അനന്തമായി മാറ്റിമറിച്ചത്.മോഡി ടെല്‍സ്ട്ര സര്‍വീസ് വഴിയായിരുന്നു ആദ്യ ഫോണ്‍ വിളി. ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ 1994ലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആ വര്‍ഷം മധ്യത്തില്‍ മോഡി ടെല്‍സ്ട്ര കമ്പനിയുടെ ചെയര്‍മാന്‍ ബി കെ മോഡിയെ ജ്യോതിബസു കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. ഇന്ത്യയില്‍ മൊബൈല്‍ സേവനം ആരംഭിക്കുന്ന ആദ്യ നഗരം കല്‍ക്കട്ട ആവണമെന്ന ആവശ്യമാണ് ബസു കൂടിക്കാഴ്ച്ചയിലൂടെ മുന്നോട്ടുവെച്ചത്.അടുത്തവര്‍ഷം ജൂലൈ 31 എന്ന സമയപരിധിയും നിശ്ചയിച്ചു. പങ്കാളിയായ ആസ്‌ട്രേലിയന്‍ കമ്പനി ടെല്‍സ്ട്രയുമായി ചേര്‍ന്ന് നോക്കിയയുടെ സാങ്കേതിക സഹായം ഉറപ്പാക്കി ഒന്‍പത് മാസങ്ങള്‍ക്കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
1995 ഓഗസ്റ്റ് 15നാണ് ഡല്‍ഹിയില്‍ ആദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത്. 1995 ല്‍ മിനിറ്റിന് 16 രൂപയായിരുന്നു വിളിക്കുന്നതിനുള്ള നിരക്ക്. ഇന്‍കമിങ് കോള്‍ മിനിറ്റിന് 8 രൂപയും. രണ്ട്‌പേര്‍ തമ്മില്‍ ഒരുമിനിറ്റ് സംസാരിക്കുന്നതിന് 24 രൂപ ചെലവ്. ബിഎസ്എന്‍എല്‍ 2002 ലാണ് മൊബൈല്‍ സേവനം ആരംഭിച്ചത്. 2003ല്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമായി. 2012ല്‍ കൊല്‍ക്കത്തയില്‍ രാജ്യത്തെ ആദ്യത്തെ 4ജി ഡേറ്റ സേവനം ആരംഭിച്ചു. തകഴി ശിവശങ്കരപ്പിള്ളയും അന്നത്തെ ദക്ഷിണമേഖലാ കമാന്‍ഡന്റ് എ ആര്‍ ടണ്ഡനും തമ്മില്‍ 1996 സെപ്തംബര്‍ 17നാണ് കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്.2019ല്‍ 116.9 കോടി മൊബൈല്‍ഫോണ്‍ വരിക്കാരുണ്ട് ഇന്ത്യയില്‍. കേരളത്തില്‍ മാത്രം 4.3 കോടി വരിക്കാരും.
 

Latest News