മക്ക- ഈ വർഷം ഹജ് സേവന മേഖലയിൽ 60,000 ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നതായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. കൊറോണ കാരണം ഹജ് തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടും വിവിധ സുരക്ഷാ, സേവന മേഖലകൾക്കു കീഴിലെ 60,000 ഉദ്യോഗസ്ഥരും ജീവനക്കാരും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഹജിനിടെ തീർഥാടകരിൽ ആർക്കെങ്കിലും കൊറോണ ബാധിക്കുന്ന പക്ഷം ഐസൊലേഷനിലാക്കുന്നതിന് പുണ്യസ്ഥലങ്ങളിൽ ക്വാറന്റൈനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
മിനായിലെ പുതിയ ഭവന പദ്ധതിയിൽ 40,000 ഹാജിമാർക്ക് പാർപ്പിട സൗകര്യം ലഭിക്കും. മക്ക ഫൈസലിയ പദ്ധതിയിലെ ഹജ്, ഉംറ എയർപോർട്ട് അറഫക്കു സമീപമാണ് നിർമിക്കുക. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിനു കീഴിലാണ് മക്കയിൽ ഹജ്, ഉംറ തീർഥാടകർക്കായി ഫൈസലിയ പദ്ധതിയിൽ എയർപോർട്ട് നിർമിക്കുക. മിനായിലെ പുതിയ ഭവന പദ്ധതിയുടെ നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയാകും. ഇവിടെ 40,000 ഹാജിമാർക്ക് പാർപ്പിട സൗകര്യം ലഭിക്കും. മിനായിലെ ഭവന നിർമാണം എങ്ങിനെയായിരിക്കുമെന്നതിന്റെ അനുഭവമായിരിക്കും പുതിയ ഭവന പദ്ധതിയെന്നും ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു.