Sorry, you need to enable JavaScript to visit this website.

ആത്മനിർവൃതിയിൽ ഹാജിമാർ

മക്ക - ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിക്കെതിരായ പ്രാർത്ഥനയും ആത്മവിശുദ്ധിക്കുവേണ്ടിയുള്ള തേടലുമായി ഹാജിമാർ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കർക്കശമായ ആരോഗ്യ വ്യവസ്ഥകളും മുൻകരുതൽ, പ്രതിരോധ നടപടികളും പാലിച്ചാണ് അല്ലാഹുവിന്റെ അതിഥികൾ വിശുദ്ധ കർമത്തിൽ ഏർപ്പെടുന്നത്. നാളെയാണ് അറഫ സംഗമം.  ഹജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുക്കാൻ നാളെ പുലർച്ചെ മുതൽ തീർഥാടകർ ഹജ്, ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക ബസുകളിൽ മിനായിൽ നിന്ന് അറഫയിലെത്തും. ലോക മുസ്‌ലിംകളെ പ്രതിനിധീകരിച്ച് സൗദി അറേബ്യയിൽ കഴിയുന്ന 160 രാജ്യങ്ങളുടെ പ്രതിനിധികൾ ഹജ് നിർവഹിക്കുന്നുണ്ട്. ഇത്തവണ ഹജ് നിർവഹിക്കുന്നവരിൽ 70 ശതമാനം പേർ വിദേശികളും 30 ശതമാനം പേർ സ്വദേശികളുമാണ്. കൊറോണ മുക്തരായ സ്വദേശികളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെയും സുരക്ഷാ സൈനികരെയുമാണ് ഹജിന് തെരഞ്ഞെടുത്തിരിക്കുന്നത്.
ആരോഗ്യ നടപടികളും മുൻകരുതൽ, പ്രതിരോധ നടപടികളും പാലിച്ചാണ് തീർഥാടന യാത്രയിലെ ഓരോ ചുവടുവെപ്പും ഹാജിമാർ നടത്തുന്നത്. ഇന്നലെ രാവിലെ ത്വവാഫുൽഖുദൂം നിർവഹിക്കാൻ ഹാജിമാർ വിശുദ്ധ ഹറമിലെത്തിയതോടെ ബന്ധപ്പെട്ട വകുപ്പുകൾ ഹജ് പ്രതിരോധ പ്രോട്ടോകോളിൽ നിർണയിക്കുന്ന മുൻകരുതൽ നടപടികളെല്ലാം പാലിക്കുകയും ശാരീരിക അകലം ഉറപ്പുവരുത്തുന്ന നിലക്ക് പ്രത്യേക സമയക്രമം അനുസരിച്ച് മതാഫിലേക്ക് തീർഥാടകരുടെ പ്രവേശനം ക്രമീകരിക്കുകയും ചെയ്തു.

 

Latest News