റിയാദ് - ബൂഫിയകളും റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും അടക്കം ഒമ്പതു പ്രവർത്തന മേഖലകളിൽ ഇന്നലെ മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. റെസ്റ്റോറന്റുകൾ, ജനകീയ (നാടൻ) കഫേകൾ, ബൂഫിയകൾ, ഭക്ഷ്യവസ്തുക്കൾ വഴിവാണിഭമായി വിൽപന നടത്തുന്ന വാഹനങ്ങൾ, ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന കമ്പനികൾ, ജ്യൂസ്-ഐസ്‌ക്രീം കടകൾ, സീഫുഡ് കടകൾ, ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നീ ഒമ്പതു മേഖലകൾക്കാണ് ഓൺലൈൻ പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കിയത്.
ലേഡീസ് ബ്യൂട്ടി പാർലറുകൾ, ബഖാലകൾ, മിനിമാർക്കറ്റുകൾ, പെട്രോൾ ബങ്കുകൾ, കാർ വർക്ക് ഷോപ്പുകൾ-സ്‌പെയർപാർട്‌സ് കടകൾ-വാഹന അപ്‌ഹോൾസ്റ്ററി വർക്കുകൾ തുടങ്ങി കാർ റിപ്പയറുമായി ബന്ധപ്പെട്ട വർക്ക് ഷോപ്പുകൾ-സ്ഥാപനങ്ങൾ, ലോൺട്രികൾ, ബാർബർ ഷോപ്പുകൾ എന്നീ മേഖലകൾക്ക് നേരത്തെ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയിരുന്നെന്ന് വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇ-പെയ്‌മെന്റ് സംവിധാനം ലഭ്യമാക്കാത്ത സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ ഉപയോക്താക്കൾക്ക് പരാതികൾ നൽകാവുന്നതാണെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു.
ഇതിനകം ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാത്ത മുഴുവൻ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഓഗസ്റ്റ് 25 മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കും. ഇതോടെ രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമായിരിക്കും. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്.
സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി, വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, സൗദി ഓൺലൈൻ പെയ്‌മെന്റ് നെറ്റ്‌വർക്ക് ആയ മദ എന്നിവ സഹകരിച്ചാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്.